പാർട്ടി അച്ചടക്കം ലംഘിച്ചു; മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി
മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദിനോട് മോശമായി പെരുമാറിയതും പുറത്താക്കലിലേക്ക് നയിച്ചു എന്നാണ് സൂചന

പട്ന: പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ബിഹാറിലെ മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി. റാഷിദ് ഫക്രി, ഓംകാർ ശക്തി, ചന്ദൻ സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ആറ് വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിനാണ് മുതിർന്ന നേതാക്കളെ പുറത്താക്കിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദിനോട് ഇവർ മോശമായി പെരുമാറി എന്നും ആരോപണമുണ്ട്. പാർട്ടിക്കുള്ളിൽ അച്ചടക്കത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ തോതിലുള്ള പുനഃസംഘടന ഉണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം പുതിയ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സംസ്ഥാന-ജില്ലാ കമ്മിറ്റികൾ ജൂൺ 20-ഓടെ നിലവിൽ വരുമെന്നും ബിഹാറിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി എല്ലാ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
Adjust Story Font
16

