മൗലാനമാർക്ക് 19 മക്കൾ, ഓരോ ഹിന്ദുവും നാല് കുട്ടികളെ വീതം ജനിപ്പിക്കണം: ബിജെപി വനിതാ നേതാവ്
മൗലാനമാർ ഇന്ത്യയെ പാകിസ്താനാക്കാൻ നോക്കുകയാണെന്നും കൗർ ആരോപിച്ചു.

മുംബൈ: രാജ്യത്തെ ഹിന്ദുക്കൾക്ക് നാല് കുട്ടികൾ വീതം വേണമെന്ന ആഹ്വാനവുമായി ബിജെപി വനിതാ നേതാവ് നവനീത് കൗർ റാണ. രാജ്യത്തെ ജനസംഖ്യാ ഘടന പാകിസ്താനിലേതിന് തുല്യമാകാതിരിക്കാൻ കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നാണ് നവനീത് കൗർ റാണയുടെ ആഹ്വാനം. മൗലാനമാർക്ക് നാല് ഭാര്യമാരും 19 കുട്ടികളുണ്ടെന്നും അവർ ഇന്ത്യയെ പാകിസ്താനാക്കാൻ നോക്കുകയാണെന്നും കൗർ ആരോപിച്ചു.
'മൗലാനമാർക്ക് 19 കുട്ടികളും നാല് ഭാര്യമാരുമുണ്ട്. ധാരാളം കുട്ടികൾക്ക് ജന്മം നൽകി ഹിന്ദുസ്ഥാനെ പാകിസ്താനാക്കി മാറ്റാനാണ് അവർ പദ്ധതിയിടുന്നത്. പിന്നെ എന്തിന് ഒരു കുട്ടി കൊണ്ട് നമ്മൾ തൃപ്തിപ്പെടണം? നമ്മൾ മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണം. എല്ലാ ഹിന്ദു സഹോദരന്മാരോടും സഹോദരിമാരോടും ഞാൻ പറയുകയാണ്. നമുക്ക് കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെങ്കിലും വേണം. അത് അത്യാവശ്യമാണ്'- കൗർ വിശദമാക്കി.
കൗറിന്റെ പരാമർശം വിവാദമാവുകയും വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ആർഎസ്‌എസിന്റെയും ബിജെപിയുടേയും ഇത്തരം ഭ്രാന്തൻ ചിന്തകൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടു.
'നമ്മൾ എണ്ണത്തിൽ ശാസ്ത്രീയരായിരിക്കണം, അന്ധവിശ്വാസപരമോ അശാസ്ത്രീയമോ ആയ രീതി പിന്തുടരരുത്. ഇന്ത്യയുടെ ജനസംഖ്യാ വളർച്ച ആശങ്കാജനകമായ ഒരു കഥയാണ്. ജനസംഖ്യ സ്ഥിരപ്പെടുത്താൻ കഴിയാത്ത സംസ്ഥാനങ്ങൾ ദുരിതമനുഭവിക്കുന്നു. ആർഎസ്എസിന്റെയും ബിജെപിയുടേയും ഇത്തരം ഭ്രാന്തൻ ചിന്തകൾ അവസാനിപ്പിക്കണം'- അദ്ദേഹം വിശദമാക്കി.
ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് മുമ്പ് പറഞ്ഞിരുന്നു. മൂന്നിൽ താഴെ ജനനനിരക്കുള്ള സമൂഹങ്ങൾക്ക് പതുക്കെ വംശനാശം സംഭവിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് മൂന്നിൽ കുടുതൽ ജനനനിരക്ക് നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് തലവൻ അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16

