മമതക്കൊപ്പം വേദി പങ്കിട്ട് ബിജെപി രാജ്യസഭാ എംപി അനന്ത മഹാരാജ്; തൃണമൂലിൽ ചേരുമെന്ന് റിപ്പോർട്ട്
അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അനന്ത മഹാരാജിനെ സംസ്ഥാനത്തെ പരമോന്നത ബഹുമതികളിലൊന്നായ 'ബംഗ വിഭൂഷൺ' നൽകി മുഖ്യമന്ത്രി ആദരിച്ചു

- Published:
22 Feb 2026 12:34 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് ബിജെപി രാജ്യസഭാ എംപിയും രാജ്ബംഷി സമുദായ നേതാവുമായ നാഗേൻ റോയ് എന്ന അനന്ത മഹാരാജ് മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം വേദി പങ്കിട്ടു. കൊൽക്കത്തയിൽ നടന്ന 'ഭാഷാ ദിവസ്' പരിപാടിയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം പങ്കെടുത്തത്. ഇതോടെ അനന്തമഹാരാജ് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.
അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അനന്ത മഹാരാജിനെ സംസ്ഥാനത്തെ പരമോന്നത ബഹുമതികളിലൊന്നായ 'ബംഗ വിഭൂഷൺ' നൽകി മുഖ്യമന്ത്രി ആദരിച്ചു. മുതിർന്ന മന്ത്രിമാരായ അരൂപ് ബിശ്വാസ്, ഇന്ദ്രനീൽ സെൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം വേദിയിൽ ഇരുന്നത്. ''അനന്ത മഹാരാജിനോടും അദ്ദേഹത്തിന്റെ സമുദായത്തോടും ഞങ്ങൾക്ക് വലിയ ആദരവുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കാനും സമൂഹത്തിന് വേണ്ടി തുടർന്നും പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ഇന്ന് ഇവിടെ എത്തിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്'' - മമത പറഞ്ഞു.
ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരിൽ ബംഗാളിനെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ബംഗാളി സംസാരിക്കുന്നവരെ 'നുഴഞ്ഞുകയറ്റക്കാർ' എന്ന് വിളിച്ച് പലയിടത്തും ഉപദ്രവിക്കുന്നു. ബംഗാളി ഭാഷ 1950 മുതൽ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടതാണെന്നും ആരുടെയും ഔദാര്യമല്ലെന്നും മമത പറഞ്ഞു. ഡൽഹി സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളിൽ ബംഗാളിനെ ബോധപൂർവ്വം തഴയുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബംഗാളിനെ അടിച്ചമർത്താൻ നോക്കേണ്ട. തങ്ങൾ ജനങ്ങൾക്കും ഈ മണ്ണിനും മുന്നിൽ മാത്രമേ തലകുനിക്കൂ എന്നും മമത പറഞ്ഞു.
പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അനന്ത മഹാരാജ് കേന്ദ്രത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായ തന്റെ സമുദായത്തെ കേന്ദ്രസർക്കാർ തുടർച്ചയായി അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ ഭരണകക്ഷിയായ ബിജെപിയുടെ എംപിയല്ലേ എന്ന ചോദ്യത്തിന്, തനിക്ക് ഇന്ത്യയുടെ വികസനത്തെക്കുറിച്ച് സംസാരിക്കാൻ പാടില്ലേ? തങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമല്ലേ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അനന്തമഹാരാജ് ബിജെപി വിടുന്നു എന്ന സൂചനകൾക്ക് കൂടുതൽ ബലം നൽകുന്നു.
Adjust Story Font
16
