Quantcast

മേഘാലയയില്‍ ഫാംഹൗസിന്റെ മറവിൽ 'വേശ്യാലയം' നടത്തി ബി.ജെ.പി നേതാവ്; റെയ്ഡിൽ 73 പേർ അറസ്റ്റിൽ, ആറ് കുട്ടികളെ രക്ഷിച്ചു

മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലാണ് പൊലീസ് റെയ്ഡ് നടന്നത്

MediaOne Logo

Web Desk

  • Published:

    23 July 2022 5:44 PM GMT

മേഘാലയയില്‍ ഫാംഹൗസിന്റെ മറവിൽ വേശ്യാലയം നടത്തി ബി.ജെ.പി നേതാവ്; റെയ്ഡിൽ 73 പേർ അറസ്റ്റിൽ, ആറ് കുട്ടികളെ രക്ഷിച്ചു
X

ഷില്ലോങ്: മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിൽ ഫാംഹൗസിന്റെ മറവിൽ നടന്ന 'വേശ്യാലയ'ത്തിൽ നടന്ന പൊലീസ് റെയ്ഡിൽ ആറു കുട്ടികളെ രക്ഷിച്ചു. 73 പേരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത പുറത്തുവിട്ടത്. ബെർനാഡിന്റെ ഉടമസ്ഥതയിലുള്ള റിംപു ബഗാൻ എന്ന പേരിലുള്ള ഫാംഹൗസിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് മേഘാലയ പൊലീസ് റെയ്ഡ് നടത്തിയത്. ഇതിലാണ് വായുസഞ്ചാരമില്ലാത്ത, വൃത്തിഹീനമായ മുറികളിൽ പൂർണനഗ്നരായും അർധനഗ്നരായും കുട്ടികളെയടക്കം കണ്ടെത്തിയത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്ക് പുറമെ സ്ഥലത്തുണ്ടായിരുന്ന 73 പേരെ അറസ്റ്റ് ചെയ്തു.

30 ചെറിയ മുറികളാണ് ഫാംഹൗസിലുള്ളത്. വേശ്യാവൃത്തിക്കായായിരുന്നു കുട്ടികളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വിവേകാനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. 400 മദ്യക്കുപ്പികളും 500ഓളം ഗർഭനിരോധന ഉറകളും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി എസ്.പി അറിയിച്ചു. ബെർനാഡ് എൻ മരക് ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് റെയ്ഡിനു പിന്നിലെന്ന് ബെർനാഡ് പ്രതികരിച്ചു. സൗത്ത് തുറ മണ്ഡലം ബി.ജെ.പി പിടിച്ചടക്കുമെന്ന ഭയത്തിലുള്ള പകവീട്ടലാണിതെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: 6 children rescued from 'brothel' allegedly run by BJP's Meghalaya vice-president Bernard N Marak in Tura, 73 Arrested

TAGS :

Next Story