Quantcast

വിദേശത്ത് ​ഗതാ​ഗത നിയമം കൃത്യമായി പാലിക്കുന്ന ഇന്ത്യക്കാർക്ക് സ്വന്തം നാട്ടിൽ എന്തുകൊണ്ട് സാധിക്കുന്നില്ല? ബോംബെ ഹൈക്കോടതി

ഒരു വാഹനാപകട നഷ്ടപരിഹാര കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിന്റെ വിമർശനം

MediaOne Logo
വിദേശത്ത് ​ഗതാ​ഗത നിയമം കൃത്യമായി പാലിക്കുന്ന ഇന്ത്യക്കാർക്ക് സ്വന്തം നാട്ടിൽ എന്തുകൊണ്ട് സാധിക്കുന്നില്ല? ബോംബെ ഹൈക്കോടതി
X

മുംബൈ: വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഇന്ത്യക്കാർക്ക് എന്തുകൊണ്ട് സ്വന്തം നാട്ടിൽ ഇതിന് സാധിക്കുന്നില്ലെന്ന ചോദ്യവുമായി ബോംബെ ഹൈക്കോടതി. വിദേശ രാജ്യങ്ങളിലെത്തുമ്പോൽ കാണിക്കുന്ന അച്ചടക്കം ഇന്ത്യയിലെത്തുമ്പോൾ കാണിക്കുന്നില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിമർശനം. ഒരു വാഹനാപകട നഷ്ടപരിഹാര കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ പൗരന്മാരുടെ മനോഭാവത്തെ രൂക്ഷമായി വിമർശിച്ചത്.

ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പൗരന്മാർക്ക് പൗരബോധം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. സിഗ്നലുകൾ അവഗണിച്ചും അലക്ഷ്യമായും റോഡ് മുറിച്ചുകടക്കുന്ന പ്രവണത വർധിച്ചുവരികയാണ്. വാഹനങ്ങൾ വരുന്നില്ല എന്ന് കരുതി നിയമം ലംഘിക്കരുത്. വികസിത രാജ്യങ്ങളിൽ ആളുകൾ റോഡ് നിയമങ്ങൾ എങ്ങനെ പാലിക്കുന്നു എന്നത് കണ്ടുപഠിക്കണമെന്നും കോടതി പറഞ്ഞു.

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ സാന്നിധ്യത്തിൽ നിയമങ്ങൾ ലംഘിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. അടുത്ത തലമുറ ഇത്തരം നിയമലംഘനങ്ങൾ കണ്ടാണ് വളരുന്നതെന്നും ഇത് തിരുത്തപ്പെടണമെന്നും കോടതി ഓർമ്മിപ്പിച്ചു. 2012-ൽ താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട് ബസ് ഇടിച്ച് മരിച്ച സതീഷ് ജോഷി എന്നയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമർശങ്ങൾ.

പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ജോഷി തിരക്കേറിയ റോഡിൽ സിഗ്നലില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന്റെ ഭാഗത്തും അശ്രദ്ധയുണ്ടായതായി കോടതി വിലയിരുത്തി. കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ട്രൈബ്യൂണൽ നേരത്തെ വിധിച്ച 13.23 ലക്ഷം രൂപ എന്ന നഷ്ടപരിഹാര തുക ഹൈക്കോടതി 15.15 ലക്ഷമായി വർധിപ്പിച്ചു. അവകാശങ്ങളും കടമകളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും, ഒന്ന് മറ്റൊന്നിന്റെ ലംഘനമാകരുത് എന്നും ഓർമ്മിപ്പിച്ചാണ് കോടതി വിധി അവസാനിപ്പിച്ചത്.

TAGS :

Next Story