'കൈകൂപ്പി യാചിക്കുകയാണ്, എനിക്കെന്റെ രാജ്യത്തേക്ക് മടങ്ങണം'; ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം
ബംഗ്ലാദേശിലേക്ക് നാടുകടത്താൻ എന്ത് കുറ്റമാണ് ഞങ്ങൾ ചെയ്തതെന്നും ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂൻ ചോദിക്കുന്നു

Photo | thewire
കൊൽക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും എട്ടുവയസുള്ള മകനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവരെ തിരിച്ചെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. 26കാരിയായ സുനാലി ഖാത്തൂൻ,മകൻ സാബിർ എന്നിവരെയാണ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.
'ഞങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ എന്ത് കുറ്റമാണ് ഞങ്ങൾ ചെയ്തത്. എനിക്ക് ഇനി അധികം സമയമില്ല.ഒമ്പത് മാസം ഗർഭിണിയാണ് ഞാൻ ...നിങ്ങളോട് ഞാൻ കൈകൂപ്പി യാചിക്കുന്നു.എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം..' സുനാലി ഖാത്തൂൻ ദി വയറിനോട് പറഞ്ഞു.
സുനാലി, ഭർത്താവ് ഡാനിഷ് ഷെയ്ഖ്,മകൻ സാബിർ, സ്വീറ്റി ബീബി, മക്കളായ കുർബൻ ഷെയ്ഖ്, ഇമാൻ എന്നിവരെ നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് ആഗസ്റ്റ് 20 മുതൽ തടങ്കലിൽ വച്ചിരുന്നു. ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡിസംബർ ഒന്നിന് സുനാലി ഖാത്തൂൺ, സ്വീറ്റി ബീബി, ഭർത്താവ് ഡാനിഷ് ഷെയ്ഖ് എന്നിവർക്ക് 5000 രൂപ വീതം ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സുനാലിയുടെ പിതാവ് ഭാദു ഷെയ്ഖ് നൽകിയ ഹരജിയിൽ ഇവരെ തിരിച്ചെത്തിക്കാൻ കൊൽക്കത്ത ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.ഇതിനെതിരെ കേന്ദ്രം സുപ്രിം കോടതിയിൽ ഹരജി നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജനന സർട്ടിഫിക്കറ്റുകളും, ബന്ധുക്കളോടൊപ്പം താമസിച്ചതിന്റെ തെളിവുകളടക്കമുള്ള മതിയായ രേഖകളുണ്ടായിട്ടും അവരുടെ വാദം കേൾക്കാതെ നാടുകടത്തിയതിനെ കോടതി വിമർശിക്കുകയും ചെയ്തു. സുനാലിയുടെ മാതാപിതാക്കളുടെ പേരുകൾ 2002 ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു.1952 ലെ ഭൂമി രേഖകളടക്കം ധാരാളം തെളിവുകളും ബെഞ്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവേശിപ്പിച്ചവരെ നാടുകടത്താമെങ്കിലും ആ വ്യക്തി ഇന്ത്യൻ പൗരനല്ലെന്ന് അധികാരികൾ ആദ്യം ഉറപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിൽ ജനിച്ചു, ഇവിടെ വളർന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ ഭാഗവും കേൾക്കണം,' ബെഞ്ച് പറഞ്ഞു. ഗർഭിണിയായ യുവതിയുടെ കാര്യത്തിൽ, മാനുഷിക പരിഗണ നൽകണമെന്നും കോടതി ചോദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഗർഭിണിയെ തിരിച്ച് നാട്ടിലെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്.
അതേസമയം,ഗര്‍ഭിണിയായ യുവതിയെ പരിപാലിക്കാനും എല്ലാ വൈദ്യസഹായങ്ങളും നൽകാനും പശ്ചിമ ബംഗാൾ സർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചിട്ടുണ്ട്. ബംഗാളിലെ ബിർഭം ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസറോട് സ്ത്രീക്ക് സൗജന്യ പ്രസവച്ചെലവ് ഉൾപ്പെടെ പൂർണ്ണ വൈദ്യസഹായം നൽകാൻ നിർദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് തടങ്കലിലേക്ക്
ആക്രി പെറുക്കിയും വീട്ടുജോലി ചെയ്തും രണ്ട് പതിറ്റാണ്ടായി ഡൽഹിയിൽ താമസിക്കുന്നവരായിരുന്നു സുനാലി ഖാത്തൂനും ഡാനിഷ് ഷെയ്ക്കും. ജൂൺ 18 ന് ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് ഡൽഹിയിലെ കട്ജു നഗർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.''ഞങ്ങൾക്ക് 1952 മുതലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ട്. ഞങ്ങൾ ഇവിടെയാണ് ജനിച്ചത്, ഇവിടെയാണ് മരിക്കുക. ബംഗ്ലാദേശി എന്ന ടാഗിൽ നമ്മൾ എന്തിന് ജീവിക്കണം? എന്റെ മകൾ ഇവിടെ തന്നെ പ്രസവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബംഗാളി സംസാരിക്കുന്നതുകൊണ്ട് മാത്രം ഞങ്ങൾ ഈ അപമാനത്തിന് ഇരയായി. ഇനി ഒരിക്കലും ഞാൻ സുനാലിയെ ഡൽഹിയിലേക്ക് അയയ്ക്കില്ല.' സുനാലിയുടെ പിതാവ് ഭാദു ഷെയ്ഖ് പറഞ്ഞു:
എന്നാല്‍ ഇന്ത്യൻ പൗരന്മാരാണെന്ന അവരുടെ അവകാശവാദത്തെ എതിർക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയില്‍ വാദിച്ചു. അവർ ബംഗ്ലാദേശ് പൗരന്മാരാണെന്നും കേന്ദ്രസർക്കാർ യുവതിയെയും മകനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനുവദിച്ചത് മാനുഷികമായ കാരണങ്ങളാൽ മാത്രമാണെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു.
ഭാദു ഷെയ്ഖ് മകളാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാല്‍ അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ അത് മതിയാകുമെന്ന് ജസ്റ്റിസ് ബാഗ്ചിയും പറഞ്ഞു.വാദം കേൾക്കുന്നതിനായി സുപ്രിം കോടതി കേസ് ഡിസംബർ 10 ന് മാറ്റിയിട്ടുണ്ട്.
Adjust Story Font
16

