Quantcast

സത്യപാൽ മല്ലിക് ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാകും

ജമ്മുകശ്മീരിലെ റിലയൻസ് ഇൻഷുറൻസ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് മല്ലിക് സി.ബി.ഐക്ക് മൊഴി നൽകുക

MediaOne Logo

Web Desk

  • Published:

    28 April 2023 1:14 AM GMT

satya pal malik
X

സത്യപാല്‍ മല്ലിക്

ഡല്‍ഹി: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക് ഇന്ന് മൊഴി നൽകാനായി സി.ബി.ഐക്ക് മുന്നിൽ ഹാജരാകും. ജമ്മുകശ്മീരിലെ റിലയൻസ് ഇൻഷുറൻസ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് മല്ലിക് സി.ബി.ഐക്ക് മൊഴി നൽകുക.സത്യപാൽ മാലികിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഏപ്രിലിൽ ഇൻഷുറൻസ് പദ്ധതി അഴിമതിയിൽ സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.സത്യപാലില്‍ നിന്ന് നേരത്തെയും സി.ബി.ഐ മൊഴി രേഖപ്പെടുത്തിയിരുന്നു.


അശോക റോഡിലെ സി.ബി.ഐയുടെ ഗസ്റ്റ് ഹൗസിൽ ഹാജരാകാനാണ് സി.ബി.ഐ സത്യപാൽ മല്ലിക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.പുൽവാമ ആക്രമണ സമയത്ത് ജമ്മു കശ്മീർ ഗവർണറായിരുന്നു മുതിർന്ന സംഘ്പരിവാർ നേതാവ് കൂടിയായ സത്യപാൽ മാലിക്. പുൽവാമ ആക്രമണം, അദാനി, അംബാനി, അഴിമതി അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെയും പ്രതിരോധത്തിലാക്കി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരിലൊരാളായ കരൺ ഥാപ്പറിനുമുന്നിൽ സത്യപാൽ നടത്തിയത്.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാത 44ൽ അവന്തിപൊരക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ കാര്‍, സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുകയറ്റുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തിൽ ബസിലെ 49 സൈനികർക്ക് ജീവൻ നഷ്ടമായി.സംഭവം നടന്നു നാലു വർഷങ്ങൾക്കിപ്പുറമാണ് മല്ലികിന്‍റെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നും സത്യപാല്‍ ആരോപിച്ചിരുന്നു.


TAGS :

Next Story