Quantcast

കുരങ്ങ് വസൂരി: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങ് വസൂരിയെന്ന് സംശയം

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-07-14 13:47:38.0

Published:

14 July 2022 11:59 AM GMT

കുരങ്ങ് വസൂരി: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
X

തിരുവനന്തപുരം: കുരങ്ങ് വസൂരി ഭീതി ഉയർന്നിരിക്കേ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർക്ക് കത്തെഴുതുകയായിരുന്നു. ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരെയും കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങളെ കുറിച്ചു അവബോധമുണ്ടാക്കാനും രോഗലക്ഷണങ്ങൾ ഉള്ളവരിൽ കർശന പരിശോധന നടത്താനും കേന്ദ്രം നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചാൽ രോഗിയെ ഉടനെ ഐസലേഷനിലേക്ക് മാറ്റണമെന്നും ഇതിനായി ആശുപത്രികൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങ് വസൂരിയെന്ന് സംശയം. യു.എ.ഇയിൽ നിന്ന് എത്തിയ ആൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈന്ൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകൾ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോർജ് മാധ്യമങ്ങളോട് പറഞ്ഞു.കുരങ്ങ് വസൂരി സ്ഥിരീകരിച്ച ഒരാളുമായി ഇയാൾക്ക് അടുത്ത സമ്പർക്കം ഉണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധനാഫലം വൈകിട്ടോടെ വരും. ഇയാൾക്ക് പനിയുടെ ലക്ഷണമാണുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കുരങ്ങ് വസൂരി. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. മരണ നിരക്ക് കുറവാണ്. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

central government issued warning to states About monkey pox

TAGS :
Next Story