എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; ഒരു മാസത്തിനുള്ളില്‍ പൂര്‍ണ അഴിച്ചുപണിക്കും സാധ്യത
പിരിച്ചുവിടല്‍ നേരിട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കും സാധ്യത

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ചയിൽ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാര്‍ഥി സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
പിരിച്ചുവിടല്‍ നേരിട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കും ഒരു മാസത്തിനുള്ളില്‍ പൂര്‍ണ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
എന്‍ഡിഎയെ പുനര്‍ രൂപകല്‍പ്പന ചെയ്യുമെന്നാണ് വിവരം. നേരത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു. പകരം നരേഷ് പാല്‍ ഗംഗ്വാറിയ്ക്ക് ചുമതല നല്‍കി. ടി.കെ. അനില്‍ കുമാറാണ് സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി.
പരീക്ഷ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്.
കേന്ദ്ര സര്‍ക്കാരും കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിനിധികളും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് ശേഷം പൂര്‍ത്തിയായിരുന്നു. മൂന്ന് ആവശ്യങ്ങളാണ് സിജെപി ഉന്നയിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം കേന്ദ്രം അംഗീകരിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്.
സിജെപിയെ പ്രതിനിധീകരിച്ച് സൗരവ് ദാസും അശുതോഷ് രംഗയും കേന്ദ്രത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി നദ്ദ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം അംഗീകരിക്കാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ചര്‍ച്ച നാളെയും തുടരും. ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നാണ് സിജെപി വക്താക്കളുടെ നിലപാട്.
Adjust Story Font
16

