തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം
പഞ്ചായത്തീരാജ് സംവിധാനത്തെ തകർക്കുന്നതാണ് പുതിയ ബില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു

ന്യൂഡൽഹി: തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഡിഎംകെ എംപി ടി.ആർ ബാലു ബില്ലിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗാന്ധിജിയെ എതിർത്താണ് പുതിയ ബില്ല് നടപ്പാക്കുന്നതെന്ത് ബാലു പറഞ്ഞു.
പഞ്ചായത്തീരാജ് സംവിധാനത്തെ തകർക്കുന്നതാണ് പുതിയ ബില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. 20 വർഷമായി സാധാരണ ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 100 ദിവസം തൊഴിൽ രാജ്യത്തെ പാവങ്ങളുടെ പട്ടിണി അകറ്റി. പുതിയ ബില്ലിലൂടെ പഞ്ചായത്തുകൾ, ഗ്രാമസഭകൾ ഉൾപ്പെടെയുള്ളവരുടെ അധികാരങ്ങൾ കുറയും
പുതിയ ബില്ലിലൂടെ കൂടുതൽ നിയന്ത്രണം കേന്ദ്രത്തിന് വരികയാണ്. പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നൽകുന്നത്. ഇത് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് പണം നൽകുന്ന വ്യവസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു.
സഭയിൽ മഹാത്മാഗാന്ധിയുടെ ചിത്രം ഉയർത്തി യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. മഹാത്മാ ഗാന്ധിയുടെ പേരാണോ സർക്കാരിന് പ്രശ്‌നമെന്ന് തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയ് ചോദിച്ചു. 40 ശതമാനം ഫണ്ട് സംസ്ഥാനങ്ങൾ നൽകേണ്ടിവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും സൗഗത റോയ് പറഞ്ഞു.
Adjust Story Font
16

