Quantcast

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ

MediaOne Logo

Web Desk

  • Updated:

    2023-08-22 16:55:13.0

Published:

22 Aug 2023 4:45 PM GMT

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം
X

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ, പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാണെന്നും ഐ.സ്.ആർ.ഒ അറിയിച്ചു

അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുൾകൊണ്ട പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം . ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ കാലുകൾക്ക് ബലം കൂട്ടി, കൂടുതൽ സെൻസറുകൾ ഘടിപ്പിച്ച് , ചന്ദ്രോപരിതലത്തിലെ ലാൻഡിങ് ഏരിയയുടെ പരിധിക്കൂട്ടി അതിനു പരിഹാരം കണ്ടു. ശ്രീഹരിക്കോട്ടയിൽ കൃത്രിമ ചാന്ദ്ര ഉപരിതലം ഉണ്ടാക്കി, പേടകത്തിന്റെ മാതൃക ഉയരത്തിൽ നിന്ന് താഴേക്കിട്ട് പരീക്ഷണങ്ങളിൽ വിജയം ഉറപ്പിച്ചു.

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 140 കോടി ജനങ്ങളുടെ പ്രതീക്ഷയും പേറി, ഇന്ത്യൻ ബഹിരാകാശ രംഗത്തെ കരുത്തൻ എൽ വി എം ത്രീ മാർക്ക് 4 ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നു. ഭൂമിയുടെ 172 കിലോമീറ്റർ ഭ്രമണപാതയിൽ എത്തിയ പേടകം അഞ്ചുതവണ ഭൂമിയെ വലം ചെയ്ത് ഭൂഭ്രമണപഥം വികസിപ്പിച്ചു. ആറാംതവണ ഭൂമിക്ക അരികിൽ എത്തിയപ്പോൾ, പിന്നെ ചന്ദ്രന് ലക്ഷ്യമാക്കിയുള്ള യാത്ര ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണ വലയത്തിൽ പേടകം പ്രവേശിച്ചു.

അഞ്ചുതവണ ചന്ദ്രനെയും വലംവച്ച പേടകം ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്ന്, 25 കിലോമീറ്റർ അരികെ എത്തി, ലാൻഡർ മോഡ്യൂളിനെ അതുവരെ എത്തിച്ച പ്രൊപ്പാൽഷൻ മോഡ്യൂൾ ലാൻഡറിന് വേർപെടുത്തി ചന്ദ്രനെ വലയം ചെയ്യാൻ തുടങ്ങി, ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ വീണ്ടും യാത്ര തുടർന്നു. അതിനിടെ പേടകം പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ആശയ വിനിമയ ബന്ധം സ്ഥാപിക്കാൻ പ്രതീക്ഷിച്ചതുപോലെ വിക്രം ലാൻഡറിനായി, അതും വലിയ നേട്ടമാണ് ഐഎസ്ആർഒക്ക് നൽകിയത്. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന പേടകത്തിന്റെ വേഗത കുറച്ചു കൊണ്ടുവന്ന ലാൻഡറിനെ സസൂക്ഷ്മം ചന്ദ്രനിൽ ഇറക്കാനാണ് ശ്രമം.

TAGS :

Next Story