39 വർഷത്തെ നിയമപോരാട്ടം; 100 രൂപ കൈക്കൂലി കേസിൽ ഉദ്യോഗസ്ഥനെ വെറുതെ വിട്ട് കോടതി
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി കേസിൽ വിധി പ്രസ്താവിച്ചത്

ന്യൂഡൽഹി: നൂറ് രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 39 വർഷങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മുൻ ബില്ലിങ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവാർദിയയെയാണ് ഛത്തീസ്‌ഗഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
39 വർഷങ്ങൾക്ക് മുൻപ് സഹപ്രവർത്തകനായ അശോക് കുമാർ വർമയെന്ന ഉദ്യോഗസ്ഥനാണ് കുടിശിക തീർക്കാൻ ബില്ലിങ് അസിസ്റ്റന്റായിരുന്ന ജഗേശ്വർ പ്രസാദ് അവാർദിയ നൂറ് രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലോകായുക്തയ്ക്ക് പരാതി നൽകിയത്. പിന്നാലെ ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി കേസിൽ വിധി പ്രസ്താവിച്ചത്. 100 രൂപയുടെ കറൻസി നോട്ട് കണ്ടെത്തിയത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകില്ലെന്നും കേസിൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടാണ് ലോകായുക്ത ജഗേശ്വർ പ്രസാദ് അവാർദിയയ്ക്ക് നൽകാനായി പരാതിക്കാരനായ അശോക് കുമാർ വർമയെ ഏൽപ്പിച്ചത്. ഈ നോട്ട് ജഗേശ്വർ പ്രസാദ് അവാർദിയ ധരിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഈ തുക തൻ്റെ ഷർട്ടിൽ ബലമായി വച്ചതാണെന്നും തനിക്കിതുമായി ബന്ധമില്ലെന്നുമായിരുന്നു ജഗേശ്വർ പ്രസാദ് അവാർദിയയുടെ വാദം.
ഇദ്ദേഹത്തിൻ്റെ കൈയ്യിൽ ഫിനോഫ്‌തലിൻ പുരണ്ടതിൻ്റെ തെളിവും ഇല്ലായിരുന്നു. പക്ഷെ കീഴ്ക്കോടതി അവാർദിയയെ കുറ്റക്കാരനായി വിലയിരുത്തി. ഇതേ തുടർന്നാണ് കേസ് ഹൈക്കോടതിയിലേക്ക് നീണ്ടത്.
Adjust Story Font
16

