കലഹം രൂക്ഷം; ലാലുവിന്റെ മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് കുടുംബ കലഹം രൂക്ഷമാകുന്നത്

പറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ അദ്ദേഹത്തിന്റെ മറ്റു മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് കുടുംബ കലഹം രൂക്ഷമാകുന്നത്.
ലാലു പ്രസാദ് യാദവിന്റെ പെൺമക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പറ്റ്നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്. ഇവർ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 75 ൽ നിന്ന് വെറും 25 ആയാണ് കുറഞ്ഞത്. ലാലു പ്രസാദിന്റെ സിംഗപ്പൂരിൽ താമസിക്കുന്ന മകളും ഡോക്ടറുമായ രോഹിണി ആചാര്യയാണ് രാഷ്ട്രീയവും ഒപ്പം കുടുംബ ബന്ധവും ഉപേക്ഷിച്ചതായി ആദ്യം പ്രഖ്യാപിച്ചത്. ആർജെഡിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു ഇവരുടെ പ്രഖ്യാപനം വന്നത്. 2022ൽ ലാലുപ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത ആചാര്യ, തൻ്റെ വൃത്തികെട്ട വൃക്ക അച്ഛന് നൽകി തെരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി പറഞ്ഞിരുന്നു.
വൃക്ക നൽകി താൻ പണവും സീറ്റും വാങ്ങി. തന്നെ പോലെ ഒരു മകളോ സഹോദരിയോ ഒരു വീട്ടിലും ജനിക്കാതെ ഇരിക്കട്ടെ എന്നാണ് പറയുന്നത്. തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തത് കൊണ്ടാണ് അപമാനം നേരിട്ടത് എന്നും രോഹിണി വിമര്‍ശിച്ചിരുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവും ദീർഘകാല സഹപ്രവർത്തകനായ റമീസുമാണ് കുടുംബ കലഹങ്ങള്‍ക്ക് പിന്നിലെന്നാണ് രോഹിണി സൂചിപ്പിക്കുന്നത്.
രോഹിണിയുടെ ആരോപണങ്ങൾക്ക് പിന്നാലെ നേരത്തെ പാര്‍ട്ടിവിട്ട മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് പ്രതികരണവുമായി രംഗത്തെത്തി. തനിക്കെതിരായ പല ആക്രമണങ്ങളും താൻ സഹിച്ചിട്ടുണ്ടെന്നും എന്നാൽ സഹോദരിയുടെ അപമാനം അസഹനീയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Adjust Story Font
16

