ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; നാല് മരണം, നിരവധി പേരെ കാണാതായി
സുഖി ഗ്രാമത്തിലും മേഘവിസ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നാലുമരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. ധാരാലി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സുഖി ഗ്രാമത്തിലും മേഘവിസ്‌ഫോടനം ഉണ്ടായി. ഇവിടെ നിലവിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും 20ലധികം ഹോട്ടലുകളും ഹോസ്‌റ്റേകളും ഒലിച്ചുപോയി. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഐടിബി അടക്കമുള്ള സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തന ദൗത്യം നടത്തിവരികയാണ്.
രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നദികളുടെയും അരുവികളുടെയും ജലാശയങ്ങളുടെയും അടുത്തേക്ക് പോകരുതെന്നും സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും ഉത്തരകാശി പൊലീസ് പറഞ്ഞു.
യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കി.
ഉത്തരകാശി ജില്ലാ ഭരണകൂടം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി.
ഹെൽപ് ലൈൻ നമ്പർ:
01374222126, 222722
9456556431
watch video:
Adjust Story Font
16

