ത്രിപുരയിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനം
സംഘമായി ചേർന്ന് ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് അനുകൂല വോട്ടർമാരെ തടയുകയാണെന്നും ആരോപണമുണ്ട്

അഗര്‍ത്തല: ത്രിപുരയിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനം. മർദിച്ചത് ബിജെപി ഗുണ്ടകളെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരെ വോട്ട് ചെയ്യാൻ ബിജെപിക്കാർ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. ആക്രമണം നേരിട്ടവരുടെ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് പരാതി നൽകിയത്.
സംഘമായി ചേർന്ന് ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് അനുകൂല വോട്ടർമാരെ തടയുകയാണെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രി സി.പി.എം പ്രവർത്തകരുടെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. വിശാൽഘട്ടിലും ബെലോനിയിലും ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാൻ കനത്ത സുരക്ഷയായിരുന്നു ത്രിപുരയിൽ ഏർപ്പെടുത്തിയിരുന്നത്.
അതേ സമയം ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. സിപിഎം - കോൺഗ്രസ് സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പറഞ്ഞ അദ്ദേഹം വോട്ട് ചെയ്യാൻ എത്തണമെന്ന് ചെറുപ്പക്കാരോട് ആഹ്വാനം ചെയ്തു.
20 സ്ത്രീകൾ ഉൾപ്പെടെ 259 സ്ഥാനാർഥികളാണ് ത്രിപുരയിൽ നിന്ന് ജനവിധി തേടുന്നത്. ടൗൺ ബോരോദോ വാലിയിൽ നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്‌റൂമിൽ നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു. 5 വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങൾ എല്ലാം ലംഘിച്ച ബി.ജെ.പിയെ പുറത്താക്കണമെന്നാണ് സി.പി.എം ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രാദേശിക പാർട്ടിയായ തിപ്ര മോതാ 20 സീറ്റുകളിൽ ശക്തമാണ്. ബാക്കി 40 സീറ്റുകളിൽ പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോൺഗ്രസ് മുന്നണിയും തമ്മിലാണ്.
Adjust Story Font
16

