സഹോദരിക്ക് മക്കളില്ലാത്തതിന്റെ വിഷമം കണ്ടുനിൽക്കാൻ വയ്യ; രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ
ജോലി അന്വേഷിച്ചെത്തിയ ദമ്പതികളുടെ കുഞ്ഞിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. വ്യാഴാഴ്ചയാണ് സംഭവം. ലുധിയാനയിലേക്ക് ജോലി അന്വേഷിച്ചെത്തിയ ദമ്പതികളുടെ കുഞ്ഞിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നാലെ, പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസെടുത്ത് 12 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അയൽക്കാരാണെന്നും ഇവർ ബിഹാറിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തി. നിലവിൽ കുഞ്ഞ് സുരക്ഷിതനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ രമേശ് കുമാർ, ചന്ദൻ സാഹ്നി, ബബിത, ബബിതയുടെ ഭർത്താവ് ജെന്നത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കുഞ്ഞിനെ വാങ്ങാൻ തയ്യാറായ റിത ദേവി, ഭർത്താവ് സന്തോഷ് സാഹ്നി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതിൽ ഒളിഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങൾ പൊലീസ് മനസിലാക്കിയത്. അറസ്റ്റിലായവരിൽ ബബിതയാണ് ഇക്കാര്യങ്ങളെല്ലാം പ്ലാൻ ചെയ്തത്. ബബിതയുടെ സഹോദരിയാണ് റിത. റിതയ്ക്കും സന്തോഷിനും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.
കുഞ്ഞില്ലാത്തതിൽ റിതയ്ക്ക് ഏറെ വിഷമമുണ്ടായിരുന്നു. സഹോദരിയുടെ വിഷമത്തിന് എങ്ങനെയെങ്കിലും പരിഹാരം കാണണമെന്ന് ബബിത തീരുമാനിച്ചിരുന്നു. ഇതിനായി അവർ ചന്ദ്രൻ, സുഭാഷ് എന്നീ സുഹൃത്തുക്കളെ സമീപിച്ചു. 1.29 ലക്ഷം രൂപ നൽകിയാൽ ഒരു കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കൊടുക്കാമെന്നായിരുന്നു ഇവർ ബബിതയോട് പറഞ്ഞത്. തുടർന്ന് ബബിതയുടെ വീടിനടുത്തുള്ള കുഞ്ഞിനെ തന്നെ ഇവർ തട്ടിക്കൊണ്ട് വരികയായിരുന്നു. കുഞ്ഞിനെ കടത്തിക്കൊണ്ട് പോയ ഉടൻ തന്നെ തങ്ങൾ സിസിടിവിയിൽ പതിഞ്ഞു എന്ന് പ്രതികൾക്ക് മനസിലായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാനാണ് സംഘം ബിഹാറിലേക്ക് തിരിച്ചത്. കുഞ്ഞിനെ കുടുംബത്തിന് തിരികെ നൽകി.
Adjust Story Font
16

