ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; അന്വേഷണം ആരംഭിച്ച് പൊലീസ്
എപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.

- Published:
7 Feb 2026 1:12 PM IST

ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. റിങ്കുവിന്റെ സഹോദരന്റെ പരാതിയിൽ യുപി അലിഗഢ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹാക്കിങ്ങിന് പിന്നാലെ എന്തെങ്കിലും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ഈയാഴ്ച ആദ്യമാണ് റിങ്കു സിങ് ഫോണിലൂടെ അറിയിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ പറഞ്ഞു. തുടർന്ന് റിങ്കുവിന്റെ സഹോദരൻ സോനു സിങ് ബുധനാഴ്ച സൈബർ സെല്ലിൽ രേഖാമൂലം പരാതി നൽകി. അക്കൗണ്ട് തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും ഹാക്കർമാരെ പിടികൂടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. യുപി അലിഗഢ് സ്വദേശിയായ റിങ്കു, കരിയറിലെ തിരക്കുകൾ മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫേസ്ബുക്കിൽ ആക്ടീവായിരുന്നില്ല. ഇത് മുതലാക്കിയാണ് അക്കൗണ്ട് ഹാക്കർമാർ കൈയടക്കിയത്.
എപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സൈബർ സെൽ വിശദമായി അന്വേഷിച്ചുവരികയാണെന്നും എസ്എസ്പി പറഞ്ഞു. ഹാക്കിങ്ങിന്റെ ഉറവിടം കണ്ടെത്താനും അക്കൗണ്ട് എന്തെങ്കിലും തട്ടിപ്പിനോ കുറ്റകൃത്യങ്ങൾക്കോ ദുരുപയോഗിച്ചിട്ടുണ്ടോ എന്നും സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്നും കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ന്യൂസിലൻഡുമായുള്ള ടി20 പരമ്പര വിജയത്തിന് ശേഷം ഇന്ന് മുതൽ ആരംഭിക്കുന്ന ലോകകപ്പ് ടീമിലും റിങ്കു ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം, സമാജ്‌വാദി പാർട്ടി (എസ്‌പി) എംപി പ്രിയ സരോജുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ റിങ്കു സിങ്ങിനെ വോട്ടർ ബോധവത്കരണ കാംപയ്‌നിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയിരുന്നു.
റിങ്കു സിങ് ഒരു രാഷ്ട്രീയ വ്യക്തിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തുടർന്നുള്ള പങ്ക് രാഷ്ട്രീയ പക്ഷപാതപരമായി കാണപ്പെടാമെന്നും ഇത് പ്രചാരണത്തിന്റെ നിഷ്പക്ഷമായ സ്വരത്തെ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ നടപടി.
Adjust Story Font
16
