ദേശീയ സുരക്ഷാ വിവരങ്ങൾ പാകിസ്താനുമായി പങ്കുവെച്ചു; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
2023 മുതല്‍ മോതി റാം സൈനികരുടെ രഹസ്യ വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെക്കുകയും വിവിധ മാര്‍ഗങ്ങളിലൂടെ ഫണ്ട് സ്വീകരിക്കുകയും ചെയ്തു

ന്യൂഡൽഹി: ദേശീയ സുരക്ഷാ വിവരങ്ങൾ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയെന്നാരോപിച്ച് സെൻട്രൽ റിസർവ് പോലീസ് സേനയിലെ (സിആർപിഎഫ്) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) മോതി റാം ജാട്ടിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ മോത്തി റാം ജാട്ട് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ സി.ആര്‍.പി.എഫിന്റെ 116-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
എന്‍.ഐ.എ പറയുന്നതനുസരിച്ച് 2023 മുതല്‍ മോതി റാം സൈനികരുടെ രഹസ്യ വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെക്കുകയും വിവിധ മാര്‍ഗങ്ങളിലൂടെ ഫണ്ട് സ്വീകരിക്കുകയും ചെയ്തു. 'പ്രതി ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നു. 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു.' എൻഐഎ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മോതി റാം ജാട്ടിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സിആർപിഎഫ് അറിയിച്ചു. 'കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ പ്രവർത്തങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ് മോതി റാം മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചതായി കണ്ടെത്തിയത്.' സിആർപിഎഫ് പറഞ്ഞു.
സ്ത്രീയാണെന്ന് നടിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് പാകിസ്താൻ മോതി റാം ജാട്ടിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ആഭ്യന്തര നിരീക്ഷണം നടത്തുന്നുണ്ട്. വിദേശ അക്കൗണ്ടിൽ നിന്ന് പ്രതിമാസം 3,000 രൂപ ഇയാളുടെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തി. ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് പ്രകാരം ജൂൺ 6 വരെ മോതി റാമിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16

