പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്
ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്. ശ്രീനഗറിൽ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി വിവരം.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെപറ്റി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടർന്ന് സേന മേഖലയിൽ ചില തിരച്ചിലുകൾ നടത്തിയിരുന്നു. സുരക്ഷയും വർധിപ്പിച്ചിരുന്നു.
ഡാച്ചിഗാം, നിഷാത് എന്നിവിടങ്ങളിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രീനഗറിൽ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തിരച്ചിലിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിയാത്താതോടെ 22ന് ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് പുതിയ വിവരം.
അതേസമയം പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് ഗൗരവതരമായ വെളിപ്പെടുത്തലുമായി പാകിസ്താൻ മുൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽ രാജ രംഗത്ത് വന്നു.ആക്രമണത്തിന് പിന്നിൽ പാക് ആർമി ചീഫ് അസിം മുനീറാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.മുനീർ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് ആക്രമണം നടത്തിയത്. തടയാൻ ഐഎസ്ഐ ശ്രമിച്ചു എന്നും ആദിൽ രാജ ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുൻ പാക് സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ സംഭവത്തിൽ പാകിസ്താന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുകയാണ്.
Adjust Story Font
16

