Quantcast

' ഡൽഹി ചലോ' മാര്‍ച്ച്: പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ

ദേശീയ പാതയിൽ ബാരിക്കേഡ് കോൺക്രീറ്റ് ചെയ്തും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചും കർഷകരെ തടയാൻ സജ്ജീകരണങ്ങൾ ഒരുക്കുകയാണ് പൊലീസ്

MediaOne Logo

Web Desk

  • Published:

    15 Feb 2024 2:18 PM GMT

delhi chalo march,Farmers,delhi chalo,delhi chalo march,farmers protest in delhi,delhi farmers protest,delhi chalo protest,farmers protest to delhi, ഡൽഹി ചലോ മാര്‍ച്ച്,കര്‍ഷക പ്രതിഷേധം
X

ന്യൂഡല്‍ഹി: 'ഡൽഹി ചലോ' സമരത്തിന്റെ ഭാഗമായി പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി എത്തിയതോടെ താലൂക്ക് അടിസ്ഥാനത്തിൽ ട്രാക്ടർ മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികളാണ് സമരത്തിൻ്റെ അടുത്ത ഘട്ടത്തിൽ കർഷകർ ആലോചിക്കുന്നത്. അതിനിടെ കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര മന്ത്രിമാർ കർഷക നേതാക്കളുമായി നടത്തുന്ന നാലാം ഘട്ട ചർച്ച ചണ്ഡീഗഡിൽ ആരംഭിച്ചു.

നാളെ ഹരിയാനയിലെ എല്ലാ ടോളുകളും ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ തുറന്ന് നൽകുമെന്നാണ് കർഷക നേതാവ് ഗുർണാം സിംഗ് ചരൗണി വ്യക്തമാക്കിയത്. ഇന്ന് പഞ്ചാബിൽ പലയിടത്തായി കർഷകർ ട്രെയിൻ തടഞ്ഞതോടെ നിരവധി സർവീസുകൾ റെയിൽവേ റൂട്ട് മാറ്റി വിട്ടു. ദേശീയപാതയിലെ ടോൾ ബൂത്തുകളും കർഷകർ ബലം പ്രയോഗിച്ച് തുറന്ന് നൽകി. കണ്ണീർ വാതകം പ്രയോഗിക്കാൻ ഹരിയാന പൊലീസ് ഇനി ഡ്രോണുകൾ ഉപയോഗിച്ചാൽ പട്ടം ഉപയോഗിച്ച് ഇവയെ തകർക്കാനാണ് കർഷകരുടെ തീരുമാനം. ശനിയാഴ്ച താലൂക്ക് അടിസ്ഥാനത്തിൽ ട്രാക്ടർ റാലി നടത്തുന്നതുൾപ്പടെ ഭാവി സമര പരിപാടികളും കർഷകർ ആസൂത്രണം ചെയ്തിട്ടുണ്ട്.

ദേശീയ പാതയിൽ ബാരിക്കേഡ് കോൺക്രീറ്റ് ചെയ്തും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചും കർഷകരെ തടയാൻ സജ്ജീകരണങ്ങൾ ഒരുക്കുകയാണ് പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചാബിലെ പല ജില്ലകളിലും ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പ്രതിഷേധിച്ച കർഷകർക്ക് എതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽഖട്ടർ വിമർശനം ഉന്നയിച്ചപ്പോൾ രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, മമത ബാനർജി എന്നിവർ ഉൾപ്പടെ നിരവധി 'ഇൻഡ്യ' മുന്നണി നേതാക്കളാണ് കർഷകരെ പിന്തുണച്ച് ഇന്ന് രംഗത്ത് വന്നത്.

TAGS :

Next Story