'മുംബൈ ഭീകരാക്രമണത്തിന്‍റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരും'; എൻഐഎ
ഇന്ത്യയുടെ ഇത്തരം ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പാണ് റാണയുടെ കൈമാറ്റമെന്നും കുറിപ്പിൽ പറയുന്നു

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുക ലക്ഷ്യമെന്ന് എൻഐഎ വാർത്താക്കുറിപ്പ്. തഹാവൂര്‍ റാണയെ കൈമാറുന്ന പ്രക്രിയയിലുടനീളം എൻഐഎ, എഫ്‌ബിഐ, യുഎസ്‌ഡിഒജെ, എന്നിവയുമായി ഏറ്റവും യോജിപ്പോടെ പ്രവർത്തിച്ചു. രാജ്യത്തെ ഭീകരവാദക്കേസിൽ ഉൾപ്പെട്ടാൽ അവർ ലോകത്തിന്‍റെ ഏത് ഭാഗത്താണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇന്ത്യയുടെ ഇത്തരം ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പാണ് റാണയുടെ കൈമാറ്റമെന്നും കുറിപ്പിൽ പറയുന്നു.
18 ദിവസത്തേക്കാണ് റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. റാണയെ ചോദ്യം ചെയ്യുന്നതിലൂടെയാവും ഭീകരാക്രമണത്തിലെ സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരിക. ഇന്നലെ വൈകിട്ടോടെയാണ് റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഡൽഹി പോലീസ് 'സ്വാറ്റ് ' സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയത്.
പാകിസ്താനി-കനേഡിയൻ പൗരനാണ് തഹാവൂർ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറൽ കോടതികളിൽ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒടുവിൽ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.
പാകിസ്താൻ ആർമിയിലെ മുൻ ഡോക്ടറായ റാണ 1990-കളിൽ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടർന്ന് ചിക്കാഗോയിൽ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി ആരംഭിച്ചു.
ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തിൽ ലഷ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവർത്തിച്ച ഡേവിഡ് ഹെഡ്‍ലിയെ പരിചയപ്പെടുന്നത്. കേസിൽ ഇയാളും അമേരിക്കയിൽ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷൻ കൺസൾട്ടൻസിയുടെ മറവിൽ ഹെഡ്‍ലിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്‍ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുന്നത്.
Adjust Story Font
16

