എന്‍റെ ട്രക്ക് ഡ്രൈവർമാരുടെ സമ്പാദ്യവുമായി വെച്ചുനോക്കിയാൽ ഐടി ജോലിക്കാർ മാറിനിൽക്കും; ചർച്ചയായി വ്യാപാരിയുടെ വാക്കുകൾ
ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി ഒത്തുകൂടിയിരിക്കുന്നത്

- Published:
24 Feb 2026 8:35 AM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ ജോലികളുടെ സ്വഭാവത്തെ കുറിച്ചും സാലറിയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചും പലപ്പോഴായി സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ രീതിയില്‍ ചര്‍ച്ച നടക്കാറുണ്ട്. ഓഫീസ് ജോലികള്‍ ചെയ്യുന്നവരുടെ സാലറിയുമായി തട്ടിച്ചുനോക്കിയാല്‍ ദിവസവേതനത്തിന് തൊഴിലെടുക്കുന്ന സാധാരണക്കാര്‍ ഇന്ത്യയിലെ ദിനരാത്രങ്ങള്‍ അതിജീവിക്കുന്നതെങ്ങനെയെന്ന് പലരും അത്ഭുതംകൂറി ചോദിക്കാറുമുണ്ട്.
ഇപ്പോഴിതാ, ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പറിനേക്കാള്‍ തന്റെ ട്രക്ക് ഡ്രൈവര്‍ സമ്പാദിക്കുന്നുണ്ടെന്ന വാദത്തിലൂടെ സോഷ്യല്‍മീഡിയയില്‍ പുതിയൊരു ചര്‍ച്ചക്ക് വഴിതുറന്നിട്ടിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള വ്യാപാരി. വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ ജോലികളും ശേഷം കയ്യിലെത്തുന്ന സാലറിയും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ഡല്‍ഹിയിലെ ദമന്‍ സിങെന്ന വ്യാപാരിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ കൗതുകമേറിയ ചര്‍ച്ചയ്ക്ക് വെടിമരുന്നിട്ടത്. ഉയര്‍ന്ന വാടക, ഇഎംഐ അടക്കം ചിലവേറിയ നിമിഷങ്ങളുമായി ദിവസങ്ങള്‍ തള്ളിനീക്കുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരേക്കാളും സമ്പാദ്യം തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കുണ്ടെന്നാണ് വാദം.
'ബ്ലൂ കോളര്‍ ജോലികളെ തരംതാണ പ്രവര്‍ത്തിയായിട്ടാണ് അധികപേരും നോക്കിക്കാണുന്നത്. എന്നാല്‍, കണക്കുകള്‍ നോക്കിയാല്‍ ആ തോന്നല്‍ മാറിക്കിട്ടും'. ദമന്‍ സിങ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിമാസം 40,000 രൂപ സാലറി നേടുന്ന ഐടി ജോലിക്കാരന് ഇന്ത്യയിലെ ചെലവുകളുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോവാനാവില്ലെന്നാണ് വാദം. ഉയര്‍ന്ന വാടക, നികുതി, ഫുഡ് ഡെലിവറി തുടങ്ങിയ ചെലവുകളെല്ലാം കഴിഞ്ഞാല്‍ മുന്നോട്ടുപോകാന്‍ ഇവര്‍ പാടുപെടുന്നുവെന്നും സിങ് അഭിപ്രായപ്പെട്ടു.
'ഐടി ജീവനക്കാരന് പ്രതിമാസം 40,000 രൂപ സാലറി കിട്ടുന്നുണ്ടാകണം. അതില്‍ 30 ശതമാനം താമസവാടക ഇനത്തില്‍ പോകും. നികുതിയും സൊമാറ്റോ ബില്ലും കൊഞ്ഞനം കുത്താന്‍ കാത്തിരിക്കുന്നുണ്ടാകും. ഇതെല്ലാം കഴിഞ്ഞ് മാസം അവസാനിക്കുമ്പോള്‍ 5000 രൂപയെങ്കിലും ഉണ്ടായാല്‍ ഭാഗ്യം'. സിങ് പറഞ്ഞു.
'പരിചയസമ്പന്നനായ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് പ്രതിമാസം 45,000 മുതല്‍ 55,000 വരെയും ലഭിക്കും. അയാള്‍ക്ക് വാടകയില്ല. കഴുത്തിന് പിടിക്കുന്ന നികുതിയില്ല. ഐഫോണിനും വാടകവീടിനും ഐടി ജീവനക്കാര്‍ പണമടക്കുമ്പോള്‍ ട്രക്ക് ഡ്രൈവര്‍ കുടുംബത്തില്‍ സമാധാനത്തോടെ കഴിയുന്നുണ്ടാകും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടൈന്നും അഹംഭാവം മതിയാക്കി കഴിവിനെ മാനിക്കാന്‍ ശീലിക്കണമെന്നും ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.
ദമന്‍ സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി ഒത്തുചേര്‍ന്നിരിക്കുന്നത്. 'എന്റെ ട്രക്ക് ഡ്രൈവര്‍ അടുത്തിടെ ഒരു കാര്‍ വാങ്ങിച്ചു'. ഒരാള്‍ കുറിച്ചു. 'നിങ്ങളുടെ റീലുകളോരോന്നും പ്രചോദനം നല്‍കുന്നതാണെന്നും ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും' മറ്റൊരാള്‍.
ദമന്‍ സിങ് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഠനത്തിന് ശേഷം നിരവധി കമ്പനികളില്‍ ജോലി നോക്കിയതിന് ശേഷം സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ കുടുംബവുമൊന്നിച്ച് ഡൽഹിയിൽ ബിസിനസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
Adjust Story Font
16
