ഡല്‍ഹി തീപിടിത്തം; മരിച്ച 21 പേരില്‍ 18ഉം വിദേശികള്‍
തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളിലെ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

- Published:
3 Jun 2026 8:22 PM IST

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 21 പേരില്‍ 18 പേരും വിദേശികള്‍. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച വിദേശികള്‍. ഇവരുടെ കാര്യത്തില്‍ വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.
വിദേശികള്‍ ചികിത്സക്കെത്തുന്ന ഒരു സ്വകാര്യ ആശുപത്രി ഹോട്ടലിന് തൊട്ടടുത്താണ്. ഇതാണ് നിരവധി വിദേശികള്‍ താമസത്തിന് ഈ ഹോട്ടല്‍ തിരഞ്ഞെടുക്കാന്‍ കാരണം.
മാളവ്യ നഗറിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളിലെ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഹോട്ടലുകളും കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ലെഫ്. ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്ന് രാവിലെ 8.50ഓടെയാണ് സൗത്ത് ഡല്‍ഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ലെമണ്‍ ഗ്രീന്‍ ഹോട്ടലിന്റെ ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഹോട്ടല്‍ നടത്തിപ്പെന്നും ആരോപണമുണ്ട്.
ആറ് മുറികള്‍ക്ക് മാത്രം അനുമതിയുള്ള സ്ഥലത്താണ് ഇരുപത്തഞ്ചോളം മുറികള്‍ പ്രവര്‍ത്തിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വരെ മുറികള്‍ ഒരുക്കിയിരുന്നത്രെ. പത്ത് അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
Adjust Story Font
16
