ഡൽഹിയിൽ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊന്നു
പൂനം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

ഡൽഹി: ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിൽ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂനം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.
ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പലതവണ ആക്രമിച്ചതായും തലയിലും നട്ടെല്ലിലും പരിക്കേറ്റതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ ഡിഡിഎ ഫ്ലാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഒന്നര വയസുള്ള മകളും ഇവര്‍ക്കുണ്ട്. ഒരു മാസം മുൻപാണ് കുടുംബം ഇവിടേക്ക് താമസം മാറിയത്. സഹായത്തിനായുള്ള നിലവിളി കേട്ടതായും മുകളിലത്തെ നിലയിൽ നിന്നും ബഹളങ്ങൾ ഉണ്ടായെന്നും അയൽക്കാർ അറിയിച്ചതായും പ്രദേശവാസിയായ സുഖ്പാൽ സിങ് പറഞ്ഞു. ''വഴക്ക് കേട്ടാണ് മുകളിലേക്ക് ഓടിയെത്തിയത്. വാതിൽ ബലമായി തുറന്ന് അകത്ത് കയറിയപ്പോൾ മൃതദേഹം നിലത്തു കിടക്കുന്നതും സമീപത്തായി ഗ്യാസ് സിലിണ്ടറും കണ്ടു. ഭര്‍ത്താവ് കുട്ടിയെ മടിയിലിരുത്തി മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു'' സിങ് വിവരിച്ചു.
സുരേഷിന് പൂനത്തെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നിഗമനം. സംഭവത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായോ എന്ന് വ്യക്തമല്ലെങ്കിൽ ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. പൂനത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.കുട്ടി ഇപ്പോൾ അയൽവാസികൾക്കൊപ്പമാണ്. രാത്രി വൈകി സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടതായി മറ്റൊരു അയൽവാസിയായ സ്ത്രീ പറഞ്ഞു. 'രക്ഷിക്കൂ രക്ഷിക്കൂ' എന്ന് യുവതി നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
Adjust Story Font
16

