പിതാവിനെ തോക്കിൻമുനയിൽ നിര്‍ത്തി സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപ കവര്‍ന്നു; വെടിയുതിര്‍ത്ത ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഈസ്റ്റ് ജില്ലാ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

ഡൽഹി:ഡൽഹിയിൽ പിതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപ കവര്‍ന്ന കേസിൽ യുവാവ് അറസ്റ്റിൽ. തവ്ലീൻ എന്ന പ്രതി രണ്ട് കൂട്ടാളികളുമായി ചേർന്നാണ് കുറ്റകൃത്യം നടത്തിയത്. മൂവരും വീട്ടിൽ കയറി പിതാവിന് നേരെ തോക്ക് ചൂണ്ടി കവർച്ച നടത്തുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഈസ്റ്റ് ജില്ലാ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തവ്‍ലീന്‍റെ പിതാവിന്‍റെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. കൊള്ളയടിച്ച 10 ലക്ഷം രൂപയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പിസിആർ കോളിലൂടെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻ തന്നെ അന്വേഷണം ആരംഭിച്ചതായും ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രാജീവ് കുമാർ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിര്‍ണായകമായത്. ആനന്ദ് വിഹാറിന് സമീപം പ്രതികളിൽ ഒരാൾ മുഖംമൂടി ഊരിമാറ്റിയതാണ് വിഴിത്തിരിവായത്. ഇയാൾ തന്‍റെ മകനാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. തവ്‍ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേരെ ലഖ്‌നൗവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് പിടികൂടി. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.
ചോദ്യം ചെയ്യലിൽ, തന്‍റെ പിതാവ് ഒരാൾക്ക് വലിയൊരു തുക കൈമാറാൻ പദ്ധതിയിടുന്നുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് തവ്‍ലീൻ വെളിപ്പെടുത്തി. തുടർന്ന് കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്യുകയും കൂട്ടാളികളുമായി ചേർന്ന് അത് നടപ്പിലാക്കുകയും ചെയ്തു. മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16

