Quantcast

'​ദി വയർ'നെതിരായ കേസ്; സ്ഥാപകരുടെ വീടുകളിൽ ഡൽഹി പൊലീസ് റെയ്ഡ്

ഇരുവരുടെയും മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു.

MediaOne Logo

Web Desk

  • Published:

    31 Oct 2022 2:49 PM GMT

​ദി വയർനെതിരായ കേസ്; സ്ഥാപകരുടെ വീടുകളിൽ ഡൽഹി പൊലീസ് റെയ്ഡ്
X

ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ സ്വതന്ത്ര ഓൺലൈൻ മാധ്യമമായ 'ദി വയർ'നെതിരെ റെയ്ഡും. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് റെയ്ഡ് നടത്തുന്നത്.

'ദി വയർ' സ്ഥാപകൻ സിദ്ധാർഥ് വരദരാജന്റെയും സ്ഥാപക എഡിറ്റർ എം.കെ. വേണുവിന്റെയും വീടുകളിലാണ് ഡൽഹി പൊലീസ് റെയ്ഡ് നടത്തുന്നത്. ഇരുവരുടെയും മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞദിവസമാണ് അമിത് മാളവ്യയുടെ പരാതിയിൽ '​ദി വയർ'നെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചുള്ള പരാതിയിലാണ് കേസ്.

അമിത് മാളവ്യ സോഷ്യൽമീഡിയ ഭീമനായ മെറ്റയിലെ തന്റെ പ്രത്യേക പദവി ഉപയോഗിച്ച് 700ലധികം പോസ്റ്റുകൾ നീക്കം ചെയ്തെന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് 'ദി വയർ' സ്ഥാപകനും എഡിറ്റർമാർക്കുമെതിരെ ഡൽഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ദി വയറിനെതിരെ വെള്ളിയാഴ്ചയാണ് മാളവ്യ സ്‌പെഷ്യൽ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥാപകൻ സിദ്ധാർഥ് വർദരാജൻ, എഡിറ്റർമാരായ സിദ്ധാർഥ് ഭാട്ടിയ, എം കെ വേണു, ജാഹ്നവി സെൻ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഐ.പി.സി 420 (വഞ്ചന), 468 (വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ), 469 (പ്രതിച്ഛായയ്ക്ക് ഹാനി വരുത്തുന്നതിനുള്ള വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ ഉപയോ​ഗിക്കുക), 500 (അപകീർത്തിപ്പെടുത്തൽ), 120ബി (കുറ്റകരമായ ​ഗൂഡാലോചന), 34 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story