കെജ്‌രിവാളിന് ഇനിയും സുരക്ഷ നൽകണോ? കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ഡൽഹി പൊലീസ്
കെജ്‌രിവാളിന് നൽകുന്ന സുരക്ഷ തുടരണോ അതോ കുറയ്ക്കണോ എന്നാണ് ഡല്‍ഹി പൊലീസ് ചോദിക്കുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നല്‍കിയിരുന്ന സുരക്ഷയില്‍ വ്യക്തത തേടി ഡല്‍ഹി പൊലീസ്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് അയച്ചു. അദ്ദേഹത്തിന് നൽകുന്ന സുരക്ഷ തുടരണോ അതോ കുറയ്ക്കണോ എന്നാണ് ഡല്‍ഹി പൊലീസ് ആരായുന്നത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ഡല്‍ഹി പൊലീസ് സുരക്ഷാകാര്യത്തില്‍ വ്യക്തത തേടുന്നത്. എഎപിക്ക് ഡല്‍ഹി ഭരണം നഷ്ടമായിരുന്നു. ആഭ്യന്തര മന്ത്രാലയം നൽകുന്ന 'ഇസഡ് പ്ലസ്' സുരക്ഷയും ഡൽഹി പൊലീസിന്റെ ഇസഡ് കാറ്റഗറി സുരക്ഷയുമാണ് നിലവില്‍ കെജ്‌രിവാളിനുള്ളത്.
പ്രോട്ടോക്കോൾ അനുസരിച്ച്, ഡൽഹി മുഖ്യമന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് അര്‍ഹനാണ്. നിരന്തരം വധഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കെജ്രിവാളിന് 'ഇസഡ് പ്ലസ്' സുരക്ഷ നല്‍കിയിരുന്നത്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷവും ഇതെ സുരക്ഷ നല്‍കിയിരുന്നു. ഇപ്പോള്‍ ഭരണം കൂടി നഷ്ടമായതിന്റെ പശ്ചാതലത്തിലാണ് ഡല്‍ഹി പൊലീസിന്റെ നീക്കം.
അതേസമയം കെജ്രിവാളിന്റെ സുരക്ഷാ പരിരക്ഷയെക്കുറിച്ചുള്ള കത്തിനൊപ്പം, മുൻ മുഖ്യമന്ത്രി അതിഷിയുടെ ഇസഡ് കാറ്റഗറി സുരക്ഷാ പരിരക്ഷയെക്കുറിച്ചും ഡല്‍ഹി പൊലീസ് വ്യക്തത തേടിയിട്ടുണ്ട്.
ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ അടക്കം പ്രമുഖ എഎപി നേതാക്കളെല്ലാം തോറ്റപ്പോൾ അതിഷിക്ക് മണ്ഡലം നിലനിർത്താനായിരുന്നു. അതേസമയം പഞ്ചാബില്‍ ധ്യാനമിരിക്കുകയാണിപ്പോള്‍ കെജ്‌രിവാൾ. മാർച്ച് 15 വരെയാണ് ധ്യാനം. പഞ്ചാബിലെ ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് 10 ദിവസത്തെ കെജ്‌രിവാളിന്‍റെ ധ്യാനം നടക്കുക.
Adjust Story Font
16

