വിമാനങ്ങളുടെ റദ്ദാക്കൽ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയിരുന്നു

ഡൽഹി: വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ മാത്രം ഇൻഡിഗോയുടെ 150 സർവീസുകളാണ് റദ്ദ് ചെയ്തത്. സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയിരുന്നു.
കൊച്ചിയിലും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങി. ഇരുപതിലേറെ സർവീസുകളെ ബാധിച്ചു. ചണ്ഡീഗഡ്, പൂനെ, ബംഗളൂരു, ഡൽഹി, ചെന്നൈ (2), ഹൈദരാബാദ് (2), മുംബൈ, കണ്ണൂർ, എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. ബംഗളൂരു, പൂനെ, മുംബൈ (2),ഡൽഹി, ചെന്നൈ (2), ഹൈദരാബാദ് (2), എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിൽ എത്തേണ്ട സർവീസുകളും മുടങ്ങി.
അതിനിടെ ഇൻഡിഗോയ്ക്ക് ഡിജിസിഎ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ നോട്ടീസ് നൽകി. വിമാനങ്ങൾ റദ്ദാക്കുന്ന പശ്ചാത്തലത്തിലാണ് നോട്ടീസ്. ഇന്ന് ഇൻഡിഗോ 30ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.
പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണമായി മാറിയത്. സാങ്കേതിക പ്രശനങ്ങളാണ് തടസ്സങ്ങൾക്ക് കാരണമെന്നാണ് ഇൻഡിഗോയുടെ ഔദ്യോഗിക വിശദീകരണം. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് ഇന്ത്യയുടെ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി . പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്യൂട്ടി ഷെഡ്യൂളുകൾ, രാത്രി ലാൻഡിങ് ക്രമീകരണം, പ്രതിവാര വിശ്രമ ചാർട്ടുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ചെക്ക്-ഇൻ സോഫ്റ്റ്‌വെയറിലുണ്ടായ തകരാർ കാരണം ഇന്നലെ രാത്രി എയർ ഇന്ത്യ വിമാന സർവീസുകളെയും പ്രതികൂലമായി ബാധിച്ചു. ഏത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് സർവീസുകളെ ബാധിച്ചതെന്നും അത് പരിഹരിക്കാൻ എയർലൈൻ സ്വീകരിച്ച നടപടികളും ഡിജിസിഎയുടെ അന്വേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കും.
Adjust Story Font
16

