'സ്വർണപ്പണയ വായ്പകളിൽ വലിയ ഇളവ് നൽകാൻ സർക്കാർ; ക്ഷേമപദ്ധതികൾ വീണ്ടും നടപ്പിലാക്കും'; മന്ത്രിയുടെ വൻ പ്രഖ്യാപനം
മുൻ സർക്കാരിന്റെ കാലത്ത് നിർത്തലാക്കിയ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു

- Updated:
2026-05-25 12:25:13.0

വെല്ലൂർ: മുൻ സർക്കാർ നിർത്തലാക്കിയ സ്വർണപ്പണയ വായ്പകളിൽ ഇളവ് നൽകുന്ന പദ്ധതി ഉൾപ്പെടെയുള്ള ചില ക്ഷേമപദ്ധതികൾ, സാങ്കേതിക തടസങ്ങൾ പരിഹരിച്ചതിന് ശേഷം വീണ്ടും നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി വി. ഗാന്ധിരാജ്.
അണ്ണാ ശാലൈയിലെ കർപ്പകം കോഓപ്പറേറ്റീവും പെട്രോൾ ബങ്കും സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സഹകരണ വകുപ്പിന് കീഴിലുള്ള നിലവിലെ ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നത് തുടരുമെന്നും, വകുപ്പിന് കീഴിൽ മുൻപ് നിർത്തലാക്കിയ പദ്ധതികൾ പുനഃപരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
"മുൻ സർക്കാരിന്റെ കാലത്ത് നിർത്തലാക്കിയ സ്വർണപ്പണ വായ്പയിൽ ഇളവ് നൽകുന്ന പദ്ധതി ഉൾപ്പെടെ, സഹകരണ സംഘങ്ങളുടെ എല്ലാ ക്ഷേമപദ്ധതികളും പഴയ സംരംഭങ്ങളും പുനഃപരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ആ പദ്ധതികളിലെ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയും പൊതുജനക്ഷേമ പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കുന്നത് തുടരുകയും ചെയ്യും" ഗാന്ധിരാജ് പറഞ്ഞു.
ഡിഎംകെ നേതൃത്വം നൽകിയ കഴിഞ്ഞ സർക്കാരാണ് 2021ലെ സ്വർണപ്പണ വായ്പയിൽ ഇളവ് നൽകുന്ന പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് അഞ്ച് പവൻ (ഏകദേശം 40 ഗ്രാം) വരെയോ അതിൽ കുറവോ ഉള്ള സ്വർണപ്പണയ വായ്പകൾക്ക്, 2021 മാർച്ച് 31 വരെ സഹകരണ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന കുടിശ്ശിക ഒഴിവാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്, ഏകദേശം 11.7 ലക്ഷം ആളുകളുടെ 4,904 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതായി സർക്കാർ വ്യക്തമാക്കുന്നു.
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആത്മാർത്ഥതയുള്ള വ്യക്തികൾക്ക് മാത്രമേ സ്വർണാഭരണ വായ്പകൾ എഴുതിത്തള്ളുകയുള്ളൂവെന്നും ദുരുദ്ദേശ്യത്തോടെ വായ്പ എടുത്തവർക്ക് ഇത് ഒഴിവാക്കുമെന്നും ഡിഎംകെ സർക്കാർ തമിഴ്‌നാട് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16
