Quantcast

നിങ്ങളുടെ ഫോൺ വാങ്ങി പരിശോധിക്കാൻ പൊലീസിന് അധികാരമുണ്ടോ?

ഹൈദരാബാദിൽ ജനങ്ങളെ തടഞ്ഞുനിർത്തി പൊലീസ് ഫോണുകൾ പരിശോധിക്കുന്ന ദൃശ്യം പ്രചരിച്ചിരുന്നു. ഈ നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഗവേഷകൻ ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ്‌

MediaOne Logo
നിങ്ങളുടെ ഫോൺ വാങ്ങി പരിശോധിക്കാൻ പൊലീസിന് അധികാരമുണ്ടോ?
X

നിങ്ങളുടെ ഫോൺ നിർബന്ധപൂർവം വാങ്ങാനും മെസേജുകളടക്കം പരിശോധിക്കാനും പൊലീസിന് അധികാരമുണ്ടോ?. ഇല്ലെന്നാണ് പല നിയമവിദഗ്ദരും പറയുന്നത്. ഏതെങ്കിലും കേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ അടിയന്തിര ഇടപെടൽ വേണമെന്നതിന്റെ കാരണങ്ങളുള്ള രേഖകൾ സഹിതം ആകാമെന്ന് മാത്രം. ഈയടുത്തു നടന്ന പല കേസുകളിലും വാട്‌സ്ആപ്പ് ചാറ്റുകളായിരുന്നു പൊലീസ് തെളിവായി സമർപ്പിച്ചിരുന്നത്. ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട കേസിലും ഹിന്ദി നടി രേഖ ചക്രവർത്തിയുടെ കേസിലും ഇതായിരുന്നു പൊലീസ് രീതി. ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെതിരെയും ഡൽഹി കലാപക്കേസിലെ മറ്റുള്ളവർക്കെതിരെയും ഇതേ രീതി ഉപയോഗിക്കപ്പെട്ടു.

കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് വേട്ടക്കായെന്ന പേരിൽ ഹൈദരാബാദിൽ ജനങ്ങളെ തടഞ്ഞുനിർത്തി പൊലീസ് അവരുടെ ഫോണുകൾ പരിശോധിക്കുന്ന ദൃശ്യം പ്രചരിച്ചിരുന്നു. ഈ നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഗവേഷകൻ ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ്‌. ഇത്തരം സംഭവങ്ങൾ പലരുടെയും മനസ്സിൽ പൊലീസിന്റെ അധികാരത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തിയിട്ടുണ്ടാകും.


ഹൈദരാബാദ് കേസിൽ സംഭവിച്ചത്?

സ്വതന്ത്ര വിവര-സ്വകാര്യതാ ഗവേഷകൻ ശ്രീനിവാസ് കോഡാലിയാണ് കേസിൽ ഹൈദരാബാദ് പൊലീസ് കമ്മീഷണർക്ക് ലീഗൽ നോട്ടീസയച്ചത്. ഹൈദരാബാദിൽ ജനങ്ങളെ തടഞ്ഞുനിർത്തി പൊലീസ് അവരുടെ ഫോണുകൾ പരിശോധിച്ചതിനെതിരെ പൗരാവകാശ സംഘടനയായ ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ സഹായത്തോടെയായിരുന്നു നടപടി. പൗരന്മാരുടെ ഫോൺ പരിശോധിക്കാൻ ജുഡീഷ്യൽ വാറൻറ് വേണമെന്നാണ് ഇവർ അയച്ച നോട്ടീസിൽ പറഞ്ഞത്. അല്ലെങ്കിൽ അവ ഏതെങ്കിലും അന്വേഷണത്തിനടയിലാകണമെന്നും അതുതന്നെ പൊലീസിന്റെ അടിയന്തിര ഇടപെടലിന്റെ ആവശ്യകത കാണിക്കുന്ന രേഖകൾ സഹിതമാകണമെന്നും നോട്ടീസിൽ വ്യക്തമാക്കി. അത്തരം പരിശോധന നടത്താൻ വാറൻറുകളോ വകുപ്പിന്റെ നോട്ടീസുകളോ നിർദേശങ്ങളോ വേണമെന്നും നോട്ടീസ് ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച വൈറലായ ഹൈദരാബാദിൽ നിന്നുള്ള വീഡിയോയിൽ പൊലീസ് പലരെ കൈ കാട്ടി നിർത്തി മൊബൈൽ ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും പരിശോധിക്കുകയുമായിരുന്നു. തുടർന്ന് 'കഞ്ചാ' അല്ലെങ്കിൽ 'വീഡ്' എന്നിങ്ങനെ ലഹരിയുമായി ബന്ധപ്പെട്ട പദങ്ങൾ കണ്ടെത്തിയവരെ പൊലീസ് സ്‌റ്റേഷനിലേക്ക് അയക്കുകയും ചെയ്തു. പൊലീസ് കൈകാട്ടി നിർത്തിയപ്പോൾ ജനങ്ങൾ സ്വമേധയാ ഫോൺ നൽകിയെന്നാണ് ഹൈദരാബാദ് സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ ഗജരാവോ ഭൂപൽ ഒരു മാധ്യമത്തോട് പറഞ്ഞത്. അവർക്ക് ഫോൺ നൽകാതിരിക്കാനുള്ള അവസരമുണ്ടായിരുന്നുവെന്നും എന്നിരുന്നാലും സംഭവത്തിന്റെ നിയമവശം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സാധാരണക്കാർക്ക് പൊലീസ് പരിശോധനകളിൽ എങ്ങനെ ഫോൺ നൽകാതിരിക്കാനാകുമെന്ന ചോദ്യം പലരും ഉയർത്തുന്നു.

പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ?

ക്രിമിനൽ കേസുകളിൽ സ്വീകരിക്കപ്പെടുന്ന 1973 കോഡ് ഓഫ് ക്രിമിനൽ പ്രൊസീഡർ പ്രകാരം ഒരു കേസ് അന്വേഷണത്തിനിടയിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ അധികാരമുള്ളത്. എന്നാൽ വിവിധ സംസ്ഥാനങ്ങൾ കുറ്റകൃത്യം തടയാനുള്ള പരിശോധനകൾ നടത്താൻ പൊലീസിന് അധികാരം നൽകുന്നുണ്ട്. എന്നാൽ കാണുന്നവരെ ഇഷ്ടാനുസരണം തടഞ്ഞ് പരിശോധന നടത്താൻ പൊലീസിന് അധികാരമില്ലെന്ന് ക്രിമിനൽ അഭിഭാഷകനായ ജവഹർ രാജ പറഞ്ഞു.

''ക്രിമിനൽ പ്രൊസീഡർ 91ാം സെക്ഷൻ പ്രകാരം പരിശോധന നടത്താൻ റിട്ടൺ നോട്ടീസ്, 93 പ്രകാരം സേർച്ച് വാറൻറ് എന്നിവയിൽ ഏതെങ്കിലും വേണം'' ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ശ്രേയ മൂണോത്ത് അറിയിച്ചു. ഹൈദരാബാദിൽ നടന്നത് പോലെയുള്ള സംഭവങ്ങളിൽ ക്രിമിനൽ പ്രൊസീഡർ 165 പ്രകാരം പൊലീസിന് പൊതുഅധികാരമുണ്ടെന്ന് അവർ പറഞ്ഞു. ഈ നിയമപ്രകാരം ഏതെങ്കിലും പൊലീസ് ഓഫിസർക്ക് കാലതാമസമില്ലാതെ എന്തെങ്കിലും വിവരങ്ങൾ കണ്ടെത്തണമെന്നുണ്ടെങ്കിൽ അക്കാര്യവും എന്തിനുവേണ്ടി അന്വേഷണം നടത്തുന്നുവെന്നും രേഖപ്പെടുത്തിയ ശേഷം പരിശോധന നടത്താം. പൊലീസിന് എന്തെങ്കിലും സംശയം ഉണ്ടെങ്കിലോ അവ ഉടൻ കണ്ടെത്തേണ്ടതുണ്ടെങ്കിലോ നോട്ടീസോ വാറന്റോ ഇല്ലാതെ പരിശോധന നടത്താമെന്നും മുണോത്ത് പറഞ്ഞു. എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്നത് പോലെ കുറ്റകൃത്യത്തിന് കൃത്യമായ തെളിവുകൾ വേണം, ഹൈദരാബാദിലൂടെ ബൈക്ക് ഓടിക്കുന്നത് ഇത്തരം പരിശോധന നടത്താൻ കാരണമാകുന്നില്ലെന്നും അവർ വ്യക്തമാക്കി. ആളുകളെ തടഞ്ഞു നിർത്തി മൊഴെബൈൽ കാണിക്കാനാവശ്യപ്പെടാൻ പൊലീസിന് അധികാരമില്ല. പൗരന്മാരെ കുറ്റവാളികളായി കാണാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

പൊലീസിന് പൗരന്മാരുടെ ഡ്രൈവിങ് ലൈസൻസും വാഹനരേഖകളും പരിശോധിക്കാമെന്നും മോട്ടോർ വെഹിക്കിൾ ആക്ട് അതിന് അധികാരം നൽകുന്നുണ്ടെന്നും ജവഹർ രാജ പറഞ്ഞു. എന്നാൽ 1985 ലെ നാർക്കോട്ടിക് ആക്ട് പ്രകാരം ലഹരിവസ്തു കണ്ടെത്താൻ പരിശോധന നടത്തുന്നതിൽ കൃത്യമായ ചിട്ടവട്ടങ്ങളുണ്ടെന്നും ഹൈദരാബാദ് പൊലീസ് നടത്തിയത് പോലെ നിർബാധം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1957 ലെ കോപ്പിറൈറ്റ് ആക്ട് പോലെയുള്ള നിയമനിർമാണങ്ങളും പൊതു പരിശോധനങ്ങൾ അനുവദിക്കുന്നില്ലെന്നും രാജ വ്യക്തമാക്കി.

പൊലീസ് ചോദിച്ചാൽ ഫോൺ കൊടുക്കാതിരിക്കാമോ?

കൃത്യമായ കാരണങ്ങളില്ലാതെ പൊലീസ് ചോദിച്ചാൽ പൗരന് ഫോൺ കൊടുക്കാതിരിക്കാം. നിയമപരമായ സംരക്ഷണം ഈ പ്രവൃത്തിക്കുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ൾ 20(3) പറയുന്നത്: ഒരു കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയും തനിക്കെതിരെ തന്നെ സാക്ഷ്യം പറയാൻ നിർബന്ധിക്കപ്പെടുരുതെന്നാണ്. അതിനാൽ നിങ്ങളുടെ രേഖകൾ നൽകാൻ ആർക്കും നിങ്ങളെതന്നെ നിർബന്ധിക്കാനാകില്ല. എന്നാൽ ഒരു ഓഫീസർക്ക് നിയമപരമായ വഴിയിലൂടെ നിങ്ങളെയും നിങ്ങളുടെ ഫോണും പരിശോധന നടത്താൻ കഴിയും. ''പ്രൊസിഡറുകൾ കടലാസിലാണുള്ളതെന്നും നിത്യ ജീവിതത്തിൽ അവ വ്യത്യസ്തമാണെന്നും അതിനാൽ പൊലീസ് നിങ്ങളുടെ ഫോൺ നൽകാൻ പലവട്ടം ആവശ്യപ്പെട്ടാൽ നൽകുന്നതാണ് ബുദ്ധിയെന്നുമാണ് ഈ വിഷയത്തിൽ സംസാരിച്ച അഭിഭാഷകരെല്ലാം പറഞ്ഞത്.

വിവരങ്ങൾ കടപ്പാട്: സ്‌ക്രോൾ.ഇൻ

TAGS :

Next Story