Quantcast

സവർക്കർ പരാമർശം: രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ തെളിവായി കോടതിയിലെത്തിച്ചത് ഒഴി‍ഞ്ഞ സിഡി

സിഡി ശൂന്യമാണെന്ന് തെളിഞ്ഞതോടെ, രാഹുൽ ​ഗാന്ധിയുടെ യൂട്യൂബിലെ വീഡിയോ കാണാൻ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി വിസമ്മതിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-11-28 13:55:11.0

Published:

28 Nov 2025 7:22 PM IST

Drama during Rahul Gandhis Savarkar defamation trial blank CD Submitted in Pune court
X

മുംബൈ: ഹിന്ദുത്വ ആചാര്യൻ സവർക്കറെക്കുറിച്ചുള്ള പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ പ്രധാന തെളിവായി കോടതിയിൽ ഹാജരാക്കിയത് ഒഴിഞ്ഞ സിഡി. എംപിമാർക്കും എംഎൽഎമാർക്കും വേണ്ടിയുള്ള പൂനെയിലെ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സിഡിയാണ് ശൂന്യമാണെന്ന് കണ്ടെത്തിയത്.

2023ൽ ലണ്ടനിലെ പ്രസം​ഗത്തിനിടെ വി.ഡി സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സവർക്കറുടെ പേരമകനായ സത്യകി സവർക്കറാണ് രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ സമയത്ത്, പ്രസംഗത്തിന്റെ ഒരു സിഡിയും ട്രാൻസ്ക്രിപ്റ്റും ഇയാൾ സമർപ്പിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 26ന് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചത്തെ നടപടിക്രമങ്ങളിൽ സത്യകി സവർക്കറുടെ വാദം കേൾക്കെവെ, കോടതി സിഡി തുറന്ന് പ്ലേ ചെയ്തെങ്കിലും അതിൽ ഒരു ഡാറ്റയും ഉണ്ടായിരുന്നില്ല. എന്നാൽ സിഡി മുമ്പ് കോടതി കണ്ടിരുന്നെന്നും രാഹുൽ ഗാന്ധിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള അടിസ്ഥാനമായി അത് മാറിയിരുന്നെന്നും പരാതിക്കാരന്റെ അഭിഭാഷകൻ സൻ​ഗ്രാം ​കോൽഹട്കർ അവകാശപ്പെട്ടു.

സിഡി ശൂന്യമാണെന്ന് തെളിഞ്ഞതോടെ, രാഹുൽ ​ഗാന്ധിയുടെ യൂട്യൂബിലെ വീഡിയോ കാണാൻ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. എന്നാൽ ഇതിനെ ശക്തമായി എതിർത്ത രാഹുൽ ​ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് ദത്താത്രേയ പവാർ, അത്തരം ഓൺലൈൻ കണ്ടന്റുകൾ സ്വീകാര്യമല്ലെന്നും വ്യക്തമാക്കി.

അത് ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 65-ബി സർട്ടിഫിക്കറ്റ് പിന്തുണയ്ക്കുന്ന യുആർ‍എൽ അല്ലാത്തതിനാൽ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് മജിസ്ട്രേറ്റ് ശരിവച്ചു. കോടതിയിൽ തെളിവായി സ്വീകരിക്കുന്നതിന് ഇലക്ട്രോണിക് രേഖകൾ പ്രാമാണീകരിക്കുന്നതിന് സെക്ഷൻ 65-ബി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഇതോടെ, കോൽ​ഹട്കർ മറ്റ് രണ്ട് സിഡികൾ ഹാജരാക്കുകയും അവ തുറന്ന കോടതിയിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതും പവാർ എതിർത്തു. ഇതോടെ, മജിസ്ട്രേറ്റ് അപേക്ഷ തള്ളുകയും കേസ് കൂടുതൽ വാദം കേൾക്കാനായി മാറ്റുകയും ചെയ്തു.

TAGS :

Next Story