മുംബൈയിൽ വൻ ലഹരിവേട്ട; 47 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ
മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്ന് 4.7 കിലോഗ്രാം കൊക്കെയ്നാണ് പിടികൂടിയത്

Photo| Republic
മുംബൈ: മുംബൈ വിമാനത്താവളത്തിൽ 47 കോടി രൂപ കൊക്കെയ്നുമായി യുവതി പിടിയിൽ. കൊളംബോയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്ന് 4.7 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
യുവതി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ഡിആർഐ ഉദ്യോഗസ്ഥർ അവരെ തടഞ്ഞുനിർത്തി ബാഗേജ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാപ്പി പാക്കറ്റുകൾക്കുള്ളിൽ നിന്ന് കൊക്കെയ്ന്‍റെ ഒൻപത് പൗച്ചുകളാണ് കണ്ടെത്തിയത്. എൻഡിപിഎസ് ഫീൽഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവമുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ കൊക്കെയ്ൻ വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ആളാണ്. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ധനസഹായം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.
മയക്കുമരുന്ന് സിൻഡിക്കേറ്റുകൾ സ്ത്രീകളെ ഇടനിലക്കാരായി ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കളിലും നിത്യോപയോഗ സാധനങ്ങളിലും മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കുന്നതുമായ പ്രവണത കഴിഞ്ഞ കുറച്ച് കാലങ്ങളായി വർധിച്ച് വരുന്നതായി ഡിആർഐ പറഞ്ഞു.
Adjust Story Font
16

