ബംഗളൂരുവിൽ 24 കോടിയുടെ മയക്കുമരുന്ന് പിടികൂടി; നൈജീരിയൻ പൗരൻ അറസ്റ്റിൽ
കർണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു.

ബംഗളൂരു: ബംഗളൂരു നഗരത്തിൽ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നർകോട്ടിക്സ് വിഭാഗം പിടികൂടിയത്.
ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കർണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാർഥികളും സംഘടിപ്പിക്കുന്ന പാർട്ടികൾ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡൽഹിയിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ൽ നൈജീരിയയിൽനിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാൾ ഇന്ത്യയിലെത്തിയത്.
വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു ഇയാൾ. 2019ൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്ന ശേഷം വീണ്ടും അതേ കച്ചവടം തുടങ്ങി. 2020ൽ മറ്റൊരു മയക്കുമയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടു. രേഖകളില്ലാതെ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും അന്ന് ചുമത്തിയിരുന്നു. വീട് വാടകയ്ക്ക് കൊടുക്കുമ്പോൾ സ്വീകരിക്കേണ്ട നിയമപടികൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഇയാൾ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

