അമരീന്ദർ സിംഗിന് സമൻസ് അയച്ച ഇഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസിലാണ് അമരീന്ദർ സിംഗിനും മകനും നോട്ടീസ് അയച്ചത്

- Updated:
2026-02-13 13:36:14.0

ചണ്ഡിഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിനും മകൻ രനീന്ദർ സിംഗിനും സമൻസ് അയച്ച ഇഡി ഉദ്യേഗസ്ഥന് സ്ഥലം മാറ്റം. ജലന്ധറിൽ നിന്ന് ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇഡി അഡീഷ്ണൽ ഡയറക്ടർ രവി തിവാരിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസിലാണ് അമരീന്ദർ സിംഗിനും മകനും നോട്ടീസ് അയച്ചത്.
രനീന്ദർ സിംഗിനോട് ഫെബ്രുവരി 12 നും അമരീന്ദറിനോട് ഫെബ്രുവരി 13 നുമാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. അമരീന്ദർ മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായതിനാൽ ഇരുവരും ഹാജരായിരുന്നില്ല. ആദായനികുതി വകുപ്പിന്റെ പക്കലുള്ള രേഖകൾ പരിശോധിക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇ.ഡിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ സമൻസ് അയച്ചത്. സ്വിറ്റ്സർലൻഡിലെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകൾ, ജാക്കരണ്ട ട്രസ്റ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദേശ ആസ്തികൾ വെളിപ്പെടുത്തിയില്ലെന്നാരോപിച്ചാണ് 2016 മുതൽ ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അമരീന്ദർ സിംഗിനും മകനുമെതിരെയുള്ള ഇഡി നോട്ടീസ് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴി വച്ചിരുന്നു. ഇരുവരും കോൺഗ്രസിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അമരീന്ദർ മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹൈക്കമാൻഡ് അത് പരിഗണിക്കുമെന്ന് നേതാവ് ഭൂപേഷ് ഭാഗേൽ പറഞ്ഞിരുന്നു. എന്നാൽ, തങ്ങൾ ബിജെപിയിൽ തന്നെ തുടരുമെന്ന് അമരീന്ദറിന്റെ മകൾ ജയ് ഇന്ദർ കൗർ പറഞ്ഞു.
അതിന് പിന്നാലെയാണ് സമൻസ് അയച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അമരീന്ദറിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എംഎൽഎ പർഗത് സിംഗ് ആരോപിച്ചു. 2021-ൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിനെത്തുടർന്നാണ് അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് 2022-ൽ ബിജെപിയിൽ ചേർന്നത്.
Adjust Story Font
16
