കഴിഞ്ഞ 11 വർഷങ്ങളിൽ ഇഡി രജിസ്റ്റർ ചെയ്തത് 6,312 കേസുകൾ; ശിക്ഷിക്കപ്പെട്ടത് 120 പേർ മാത്രം
2019 ന് ശേഷം കേസ് രജിസ്ട്രേഷനുകളിൽ കുത്തനെയുള്ള വർധനവാണ് കാണിക്കുന്നത്

ന്യൂഡൽഹി: കഴിഞ്ഞ 11 വർഷവും ഏഴ് മാസവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്തത് 6,312 കേസുകൾ. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടത് 120 പേർ മാത്രമാണെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ പറഞ്ഞു. ആകെ ഫയൽ ചെയ്ത കേസുകളുടെ 0.01 ശതമാനം മാത്രമാണിത്.
2019-ലെ ധനകാര്യ (നമ്പർ 2) നിയമം (2019-ലെ നമ്പർ 23) പ്രകാരം PMLA ഭേദഗതി ചെയ്തതിന് ശേഷം, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കപ്പെടാത്ത കേസുകളിൽ, ED പ്രത്യേക കോടതിയായ പിഎംഎൽഎയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതിക്ക് മുമ്പ് (01.08.2019 ന് മുമ്പ്), കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യം നടന്നിട്ടില്ലാത്ത കേസുകൾ റീജിയണൽ സ്പെഷ്യൽ ഡയറക്ടർ ഓഫ് എൻഫോഴ്‌സ്‌മെന്റിന്റെ മുൻകൂർ അനുമതിയോടെ അവസാനിപ്പിച്ചുവെന്നും പിഎംഎൽഎ ആരംഭിച്ചതിനുശേഷം 01.07.2005 മുതൽ 31.07.2019 വരെ 1185 കേസുകൾ അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതേ കാലയളവിൽ 1,805 പ്രോസിക്യൂഷൻ പരാതികളും (പിസി) 568 സപ്ലിമെന്ററി പ്രോസിക്യൂഷൻ പരാതികളും ഫയൽ ചെയ്തു. പ്രത്യേക പിഎംഎൽഎ കോടതികൾ 120 പ്രതികളെ ശിക്ഷിച്ചു. 2014–15 ലും 2015–16 ശിക്ഷിക്കപ്പെട്ടവർ പൂജ്യമായിരുന്നു. 2024–25 ൽ ഇത് 38 ആയി, 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 15 എണ്ണം കൂടി. 2019 ന് ശേഷം കേസ് രജിസ്ട്രേഷനുകളിൽ കുത്തനെയുള്ള വർധനവാണ് കാണിക്കുന്നത്. 2020–21ൽ 996 കേസുകളും, 2021–22ൽ 1,116 കേസുകളും, 2022–23ൽ 953 കേസുകളും ഇഡി രജിസ്റ്റർ ചെയ്തു. പിഎംഎൽഎ വ്യവസ്ഥകൾ ശക്തിപ്പെടുത്തിയതും സാമ്പത്തിക കുറ്റകൃത്യ പരിശോധന വർദ്ധിച്ചതുമാണ് ഈ കുതിപ്പിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.
2021 മാർച്ച് അവസാനത്തോടെ കുടുംബങ്ങളുടെ സാമ്പത്തിക ആസ്തികളുടെ സ്റ്റോക്ക് 228.7 ലക്ഷം കോടി രൂപയിൽ നിന്ന് 2025 മാർച്ച് അവസാനത്തോടെ 352.6 ലക്ഷം കോടി രൂപയായി വർദ്ധിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൗധരി പറഞ്ഞു. ഇതേ കാലയളവിൽ സാമ്പത്തിക ബാധ്യതകളുടെ സ്റ്റോക്ക് 77.7 ലക്ഷം കോടി രൂപയിൽ നിന്ന് 136.6 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
Adjust Story Font
16

