അങ്കിത ഭണ്ഡാരി വധക്കേസ്: മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം
ഉത്തരാഖണ്ഡിലെ മുതിർന്ന ബിജെപി നേതാവായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.

ഡെറാഡൂൺ: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19)യെ കൊലപ്പെടുത്തിയ കേസിൽ ബിജെപി മുൻ നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ. കേസിലെ പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഉത്തരാഖണ്ഡിലെ മുതിർന്ന ബിജെപി നേതാവായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.
2022ലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. അങ്കിതയെ പുൽകിതും മറ്റു രണ്ട് പ്രതികളും ചേർന്ന് കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 സെപ്റ്റംബർ 18-നാണ് ഉത്തരാഖണ്ഡിലെ ഉൾപ്രദേശത്തുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 19-കാരിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് അന്വേഷണത്തിൽ റിഷികേശിന് സമീപത്തുള്ള കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. 2022 ആഗസ്റ്റിലാണ് അങ്കിത വനന്ത്ര റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവം നടന്ന ദിവസം രാത്രിയിൽ അങ്കിതയും പുൽകിത് ആര്യയും മറ്റു രണ്ട് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. രൂക്ഷമായ വാഗ്വാദത്തിനൊടുവിൽ മൂന്നുപേരും ചേർന്ന് അങ്കിതയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി ചില കനാലിൽ തള്ളുകയായിരുന്നു. രാത്രി റിസോർട്ടിൽ തിരിച്ചെത്തിയ പ്രതികൾ തന്നെയാണ് അങ്കിതയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്ന് ആറുദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 24-നാണ് അങ്കിതയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തത്.
Adjust Story Font
16

