യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തു, പ്രവർത്തനം അവസാനിപ്പിക്കുന്നതായി എക്‌സ് മുസ്‌ലിം സാഹിൽ
'ഞാൻ ഈ ആക്ടിവിസം അവസാനിപ്പിക്കുകയാണ്. ആളുകൾക്ക് എന്നെ വിമർശിക്കാം, കളിയാക്കാം, അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എനിക്കാഗ്രഹമില്ലെങ്കിൽ പോലും നാളെ മുതൽ ഞാൻ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കേണ്ടി വരും' എന്ന് സാഹിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു

Photo|Special Arrangement
ന്യൂഡൽഹി: ഇന്ത്യയിലെ എക്‌സ് മുസ്‌ലിം സംഘടനയിലെ പ്രമുഖരിൽ ഒരാളായ സാഹിൽ വീണ്ടും ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്. തന്റെ മാതാവിന്റെ അവസാന ആഗ്രഹം നടപ്പിലാക്കുന്നതിനായി താൻ തിരികെ മതവിശ്വാസത്തിലേക്ക് തിരിച്ചുപോവുകയാണെന്ന് സാഹിൽ പോസ്റ്റ് ചെയ്ത യൂട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സാഹിൽ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തു.
'ഞാൻ ഈ ആക്ടിവിസം അവസാനിപ്പിക്കുകയാണ്. ആളുകൾക്ക് എന്നെ വിമർശിക്കാം, കളിയാക്കാം, അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എനിക്കാഗ്രഹമില്ലെങ്കിൽ പോലും നാളെ മുതൽ ഞാൻ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കേണ്ടി വരും' എന്ന് സാഹിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഗോളതലത്തിൽ എക്‌സ് മുസ്‌ലിം സംഘടനയുടെ പ്രധാന ആക്ടിവിസ്റ്റുകളിലൊരാളായി സാഹിൽ മാറിയിരുന്നു. മറിയം നമാസി, സഫർ ഹെറെറ്റിക്, ഹാരിസ് സുൽത്താൻ, ആദം സീക്കർ, അയാൻ ഹിർസി അലി തുടങ്ങിയ പ്രമുഖരുടെ പട്ടികയിൽ സാഹിലും ഉൾപ്പെട്ടിരുന്നു. എക്‌സ് മുസ്‌ലിം സാഹിൽ അൺസെൻസേർഡ് എന്ന യൂട്യൂബ് ചാനലിൽ രണ്ടര ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുണ്ട്. 2023ൽ അഞ്ചുലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള മറ്റൊരു ചാനൽ യൂട്യൂബ് ബ്ലോക്ക് ചെയ്തിരുന്നു. തന്റെ തിരിച്ചുപോക്ക് വിശദീകരിച്ച വിഡിയോ ഇട്ടതിന് പിന്നാലെ സാഹിൽ ചാനൽ ഡിലീറ്റ് ചെയ്തു.
മുസ്‌ലിം കുടുംബത്തിൽ ജനിച്ച സാഹിൽ കോവിഡ് ലോക്ക്ഡൗൺ കാലത്താണ് യുക്തിവാദത്തിലേക്ക് തിരിയുന്നത്. മതപണ്ഡിതന്മാരും, പ്രഭാഷകരുമടക്കമുള്ള നിരവധിയാളുകൾ സാഹിലിന്റെ ചാനലിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ അമ്മയുടെ ആഗ്രഹപ്രകാരം മാത്രമാണ് മതവിശ്വാസത്തിലേക്ക് തിരികെ പോകാൻ തീരുമാനിച്ചതെന്ന് സാഹിൽ വ്യക്തമാക്കിയിട്ടുണ്ട്. സാഹിലിന്റെ മാതാവ് അടുത്തിടെ മരണപ്പെട്ടിരുന്നു.
Adjust Story Font
16

