ധർമ്മസ്ഥല: കുഴിച്ചെടുത്ത അസ്ഥികളുടെ രാസ പരിശോധന റിപ്പോർട്ട് വരുംവരെ ഖനനം നിറുത്തിയെന്ന് കർണാടക ആഭ്യന്തര മന്ത്രി
ഖനനം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളൂ. യഥാർത്ഥ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പരമേശ്വര

ബംഗളൂരു: ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് നിയമസഭയില്‍ മറുപടി നല്‍കി കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഖനന പ്രവർത്തനങ്ങളിൽ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് വരുന്നതുവരെ കൂടുതൽ ഖനനം നിർത്തിവെക്കുമെന്നും പരമേശ്വര സഭയെ അറിയിച്ചു.
"ഖനനം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളൂ. യഥാർത്ഥ അന്വേഷണം ആരംഭിച്ചിട്ടില്ല. ലഭിച്ച തലയോട്ടിയും മറ്റും എഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം, അന്വേഷണത്തിന്റെ അടുത്ത ഘട്ടം മുന്നോട്ട് പോകും. ഡിഎൻഎ പരിശോധന ഉൾപ്പെടെ നിരവധി വിശകലനങ്ങൾ നടത്തേണ്ടതുണ്ട്"- അദ്ദേഹം വ്യക്തമാക്കി.
പരാതിക്കാരൻ കാണിക്കുന്ന എല്ലാ സ്ഥലങ്ങളിലും കുഴിക്കൽ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. "കൂടുതൽ കുഴിക്കൽ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് എസ്ഐടിയാണ്''- അദ്ദേഹം കൂട്ടിച്ചേർത്തു.
"കേന്ദ്രസർക്കാർ രൂപവത്കരിച്ച സാക്ഷി സംരക്ഷണ നിയമം നിലവിലുണ്ട്. പരാതിക്കാരൻ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നു, കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷ നൽകിയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല''-പരമേശ്വര വ്യക്തമാക്കി. പരാതിക്കാരനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി എംഎൽഎ വി.സുനിൽ കുമാര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

