Quantcast

'റോഡ് ടാർ ചെയ്തില്ല': മഹാരാഷ്ട്രയില്‍ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ

തുണി കൊണ്ടുള്ള സ്ട്രെച്ചറിലാണ് ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോയത്. രണ്ട് കിലോമീറ്ററോളം മൃതദേഹവുമായി കാല്‍നടയായി ബന്ധുക്കള്‍ക്ക് പോകേണ്ടി വന്നു.

MediaOne Logo
റോഡ് ടാർ ചെയ്തില്ല: മഹാരാഷ്ട്രയില്‍ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ
X

Representative Image

മുംബൈ: റോഡ് ഗതാഗതയോഗ്യമല്ലെന്ന് പറഞ്ഞ് ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നാലെ തുണി കൊണ്ടുള്ള സ്ട്രെച്ചറില്‍, ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോയി.

മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രണ്ട് കിലോമീറ്ററോളം മൃതദേഹവുമായി കാല്‍നടയായി ബന്ധുക്കള്‍ക്ക് പോകേണ്ടി വന്നു.

ശൈലേഷ് മഗൻ വഗദാദ എന്നയാളാണ് മരിച്ചത്. ശ്വാസതടസ്സവും ആന്തരിക രക്തസ്രാവവും മൂലം ബുദ്ധിമുട്ടിയിരുന്ന ശൈലേഷിനെ വേദാന്ത മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നുതന്നെ ആംബുലന്‍സ് വിളിച്ചു. പാൽഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ, പ്രധാന റോഡിൽ നിന്ന് ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റാൻ ഡ്രൈവർ തയാറായില്ല. റോഡ് ടാർ ചെയ്തതല്ലെന്ന് പറഞ്ഞാണ് ഡ്രൈവർ ആംബുലൻസ് ആ വഴിയെടുക്കാൻ വിസമ്മതിച്ചത്. എന്നാൽ, ആ വഴിയിലൂടെ ജീപ്പും പിക്കപ്പും ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നതാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച വ്യക്തി താമസിച്ചിരുന്ന ഗ്രാമത്തിലേക്കുള്ള 1.8 കിലോമീറ്റർ റോഡ് വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമാണെന്ന് പാൽഘർ ജില്ലാ പരിഷത്ത് പ്രസ്താവനയിൽ അറിയിച്ചു. റോഡിന്റെ മോശം അവസ്ഥ കാരണം വാഹനം പോകില്ലെന്ന ആംബുലൻസ് ഡ്രൈവറുടെ വാദം അധികൃതർ തള്ളി.

TAGS :

Next Story