ജെഎൻയു വിദ്യർഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിൽ നിയമ പോരാട്ടം തുടരാൻ കുടുംബം
സുപ്രിംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു

ന്യൂഡൽഹി: ജെഎൻയു വിദ്യർഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിൽ നിയമ പോരാട്ടം തുടരാൻ കുടുംബം. സുപ്രിംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. വിവിധ വിദ്യാർഥി സംഘടനകളും നിയമപോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ചു.
നജീബ് തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചത്തോടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് സിബിഐ ഡൽഹി കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതെന്ന് കുടുംബവും വിദ്യാർഥി സംഘടനകളും ആരോപിച്ചു.
വർഷങ്ങളായി മകനെക്കുറിച്ച് കിംവദന്തികളും നുണകളും പ്രചരിച്ചു. ഞങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചപ്പോൾ, വിദ്യാർഥികൾ മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ആ പിന്തുണയും ഈ പോരാട്ടവും എനിക്ക് ധൈര്യം നൽകി. ഈ ധൈര്യം എനിക്ക് എങ്ങനെ തകർക്കാൻ കഴിയും. എല്ലാത്തിനുമുപരി, അവൻ എന്റെ മകനാണെന്നും എനിക്ക് എന്റെ മകനെ വേണമെന്നും കഴിഞ്ഞ ദിവസം നജീബിന്റെ മാതാവ് നഫീസ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16

