Quantcast

അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ച മുൻ എബിവിപി പ്രസിഡൻറിന് ജാമ്യം

ചെന്നൈ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്ന ഇയാൾക്ക് മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്

MediaOne Logo

Web Desk

  • Published:

    22 March 2022 7:42 AM GMT

അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ച മുൻ എബിവിപി പ്രസിഡൻറിന് ജാമ്യം
X

അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ചു അപമാനിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ശൺമുഖത്തിന് ജാമ്യം. ചെന്നൈ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്ന ഇയാൾക്ക് മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്.

2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ ഡോറിന് മുന്നിൽ ഡോ.സുബ്ബയ്യ മൂത്രമൊഴിച്ചത്. ചെന്നൈ നംഗനെല്ലൂർ ഹൗസിംഗ് സൊസൈറ്റിയിലെ സുബ്ബയ്യക്കെതിരായ പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ക്വാറന്റീൻ നടപടികൾ ലംഘിക്കൽ തുടങ്ങിയ മൂന്ന് വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അയൽക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി 60കാരി പിന്നീട് പരാതി പിൻവലിച്ചു. പക്ഷേ, എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ കേസിൽ അന്വേഷണം തുടരുമെന്ന നിലപാടിലായിരുന്നു പൊലീസ്.

പരാതിക്കാരിയുടെ വീടിന്റെ വാതിലിന് സമീപം മൂത്രമൊഴിക്കുന്ന സുബ്ബയയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തെളിവായി സ്വീകരിച്ചിരുന്നു. സംഭവത്തിന് മാസങ്ങൾക്ക് ശേഷം 2020 ഒക്ടോബറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബോർഡ് അംഗമായി സുബ്ബയ്യയെ നിയമിച്ചിരുന്നു. ഇത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച എ.ബി.വി.പി പ്രവർത്തകരെ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് കിൽപൗക് മെഡിക്കൽ കോളേജ് സർജിക്കൽ ഓങ്കോളജി തലവൻ സ്ഥാനത്ത് നിന്ന് സമീപകാലത്ത് സുബ്ബയ്യയെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ജോലിയിൽ തുടരുന്നതിനിടെ കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായത് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. സംഘടനയുടെ മുൻ പ്രസിഡൻറിനെ അറസ്റ്റ് ചെയ്തത് ഡിഎംകെ സർക്കാറിന്റെ പകപോക്കലിന്റെ ഭാഗമാണെന്ന് എബിവിപി ആരോപിക്കുന്നത്.

Former ABVP president released on bail after urinating at neighbor's door

TAGS :

Next Story