രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു; വിമാന ടിക്കറ്റ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ട്
പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു. ഇന്ധന ഇറക്കുമതിയിൽ കൂടുതൽ ക്ഷാമം നേരിടുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിഹിതം കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. 20 ശതമാനം വിഹിതമാണ് വർധിപ്പിച്ചത്. ഹോട്ടൽ, കാന്റീനുകൾ, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകൾ അനുവദിച്ചത്.
പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് വിമാന കമ്പനികൾ സർചാർജ് ഏർപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
കപ്പൽ ഗതാഗതം സുഗമമാക്കാൻ ഇറാൻ പ്രസിഡണ്ട് മസൂദ് പെഷ്ക്കിയാനുമായി പ്രധാനമന്ത്രി സംസാരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി മന്ത്രി എസ് ജയശങ്കറും സംസാരിച്ചിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചർച്ച.
നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ അറിയിച്ചു. അക്രമങ്ങൾ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ പ്രത്യേകം പരാമർശിച്ചു.
Adjust Story Font
16

