ഗൂഗിൾ മാപ്പ് നോക്കി എത്തിയത് അടച്ച പാലത്തിൽ; വാഹനം നദിയിലേക്ക് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം
അപകടത്തിൽ വാഹനത്തിലുണ്ടായ ഒരു കുട്ടിയെ കാണാതായി

ജയ്പൂർ: ഗൂഗിൾ മാപ്പ് നോക്കി അടച്ച പാലത്തിലൂടെ വാഹനം ഓടിച്ച് പുഴയിലേക്ക് വീണ് നാല് പേർ മരിച്ചു. അപകടത്തിൽ വാഹനത്തിലുണ്ടായ ഒരു കുട്ടിയെ കാണാതായി. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് ബാനസ് നദിയിൽ ഒലിച്ചുപോയത്.
ഓഗസ്റ്റ് 26നായിരുന്നു സംഭവം. കദേശം നാല് മാസത്തോളമായി അടച്ചിട്ടിരുന്ന സോമി-ഉപ്രേദ പാലത്തിലൂടെയാണ് ഡ്രൈവർ വാഹനം ഓടിച്ചത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എല്ലാ വഴികളും അടച്ചിട്ടിരുന്നു. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ അടഞ്ഞ പാലത്തിലൂടെ വാഹനം മുന്നോട്ടെടുത്തു. പാതിവഴയിൽ വാഹനം പാലത്തിൽ കുടുങ്ങുകയും ശക്തമായ ഒഴുക്കിൽ നദിയിലേക്ക് മറിയുകയുമായിരുന്നു.
വാനിലുണ്ടായിരുന്നവർ ജനൽച്ചില്ല് തകർത്ത് വാഹനത്തിന്റെ മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. തുടർന്ന് ബന്ധുവിനെ വിളിച്ചു വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഞ്ച് പേരെ രക്ഷിക്കാൻ സാധിക്കുകയും രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
Adjust Story Font
16

