Quantcast

മകന്റെ ആവശ്യപ്രകാരം ആംബുലൻസിൽ കയറി രോഗിയെ പരിശോധിച്ചു; കഫീൽ ഖാനെതിരെ കേസ്

സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം

MediaOne Logo

Web Desk

  • Published:

    31 March 2022 8:04 AM GMT

മകന്റെ ആവശ്യപ്രകാരം ആംബുലൻസിൽ കയറി രോഗിയെ പരിശോധിച്ചു; കഫീൽ ഖാനെതിരെ കേസ്
X

സമ്മതമില്ലാതെ ആംബുലൻസിൽ കയറി വനിതാ രോഗിയെ പരിശോധിച്ചതിന് സമാജ്‌വാദി പാർട്ടി എംഎൽസി സ്ഥാനാർഥിയും പീഡിയാട്രീഷ്യനുമായ കഫീൽ ഖാനെതിരെ കേസ്. ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ച കഫീൽ ഖാനെതിരെ ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് കേസെടുത്തിരിക്കുന്നത്. സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം. അതേസമയം, കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കഫീൽ ഖാൻ ആരോപിക്കുന്നത്.

മാർച്ച് 26നാണ് കേസിനാധാരമായ സംഭവം നടന്നത്. പക്ഷേ, ചൊവ്വാഴ്ചയാണ് കേസെടുത്തത്. ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേൽ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐപിസി 332, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഡിയോറിയ സർക്കിൾ ഓഫീസർ ശ്രേയസ്സ് ത്രിപാതി അറിയിച്ചു.



ആരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർമാർ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ആംബുലൻസിൽ വേണ്ടത്ര ഓക്‌സിജനില്ലാത്തതിനാൽ അംബു ബാഗുകൾ (ആർടിഫിഷ്യൽ മാന്വൽ ബ്രീത്തിങ് യൂണിറ്റ്) കൊണ്ടു പോയെന്നും എന്നാൽ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്ക് മരിച്ചുവെന്നുമാണ് പരാതിക്കാരൻ പറഞ്ഞത്. ഇതിന് ശേഷം കഫീൽ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിച്ചുവെന്നാണ് പരാതിയിൽ കുറ്റപ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ മാർച്ച് 28 ന് കഫീൽ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ കാലിയാണെന്നും ആശുപത്രിയിൽ അംബു ബാഗുകളും മറ്റു ജീവൻ രക്ഷാ സംവിധാനങ്ങളും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലാക്കി തിരിച്ചുവരവേ, ഒരു യുവാവ് ആംബുലൻസിലുള്ള തന്റെ അമ്മയെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കഫീൽ ഖാൻ പറഞ്ഞിരുന്നു. ആംബുലൻസിലും ആശുപത്രിയിലുമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ കഫീൽ ഖാന്റെ ആരോപണം തെറ്റാണെന്നാണ് ഡിയോറ അഡീഷണൽ മജിസ്‌ട്രേറ്റ് കുൻവാർ പങ്കജ് സിങ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.



അതേസമയം, ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഡോ. കഫീൽഖാനെ സമാജ്വാദി പാർട്ടി സ്ഥാനാർഥിയാക്കിയിരിക്കുകയാണ്. ദെവാരിയ-കുശിനകർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. 2016ൽ എസ്പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്. ലജിസ്ലേറ്റീവ് കൗൺസിലിലെ 36 സീറ്റുകളിലേക്ക് ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം-ദ ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി-അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു. ഖാന്റെ സ്ഥാനാർത്ഥിത്വം എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.

2017 ആഗസ്തിൽ ഖൊരക്പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തിലാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. വിഷയത്തിൽ ഖാനെ വേട്ടയാടിയ സർക്കാർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ കടുത്ത വിമർശകൻ കൂടിയാണ് കഫീൽഖാൻ. ഇദ്ദേഹത്തെ നിയമനിർമാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നൽകാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 2017 ൽ സംഭവിച്ചത്?

2017 ആഗസ്തിലാണ് ഓക്‌സിജൻ ലഭിക്കാതെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 63 കുട്ടികൾ മരിച്ചത്. വിതരണക്കാർക്ക് സർക്കാർ പണം നൽകാത്തതിനെ തുടർന്നായിരുന്നു ഓക്‌സിജൻ ക്ഷാമം. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള 5 അംഗസമിതി റിപ്പോർട്ട് സമർപ്പിച്ചക്കുകയും ചെയ്തു. ഗുരുതര വീഴ്ച്ച വരുത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവൻ ഡോക്ടർ സതീഷ്. ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ കഫീൽ ഖാൻ, ഓക്‌സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് എന്നിവരടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സമിതി ശിപാർശ ചെയ്തു. മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ച ഡോക്ടർ കഫീൽ ഖാനെതിരെ വേറെയും കേസെടുക്കണമെന്നും നിർദേശിച്ചു. ഹോമിയോപ്പതി മെഡിക്കൽ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂർണിമ ശുക്ലയ്‌ക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയും ചെയ്തു. റിപ്പോർട്ട് രഹസ്യമാക്കിവെച്ച സർക്കാർ മരണകാരണം സംബന്ധിച്ച കണ്ടെത്തൽ പുറത്തുവിട്ടിട്ടില്ല. ഈ കേസിന്റെ തുടർച്ചയായാണ് കഫീൽ ഖാനെ പിരിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ശേഷവും ഡോ കഫീൽ ഖാൻ കേസിൽപ്പെട്ടിരുന്നു. 70 കുഞ്ഞുങ്ങൾ 'ദുരൂഹ പനി' ബാധിച്ച് മരണപ്പെട്ട ബഹ്റായിച്ച് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസത്തിനുള്ളിൽ 70 കുഞ്ഞുങ്ങൾ മരണപ്പെട്ടത് മൂലം ബഹ്റായിച്ച് ആശുപത്രി വാർത്തകളിൽ ഇടം നേടിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുടെ മാതാ പിതാക്കളോട് സംസാരിച്ച ശേഷം 'ദുരൂഹ പനി' മൂലമാണ് കുട്ടികൾ മരണപ്പെട്ടതെന്ന ഡോക്ടർമാരുടെ വാദം കഫീൽ ഖാനും അദ്ദേഹത്തിന്റെ കൂടെ വന്നവരും തള്ളിക്കളഞ്ഞിരുന്നു.

മസ്തിഷ്‌കവീക്കത്തിന്റേതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളിൽ കണ്ടതെന്നും ഡോ. കഫീൽ ഖാൻ പറഞ്ഞു. എന്നാൽ, സംഭവത്തെ കുറിച്ച് അറിഞ്ഞ പൊലീസ് ഉടനെ സ്ഥലത്തെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സിംബൗളി ഷുഗർ മിൽ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയും ചെയ്തു.ഉത്തർപ്രദേശ് സർക്കാറിന് തന്നെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ലെന്ന് ഡോ. കഫീൽഖാൻ മുമ്പ് മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

Got into the ambulance and examined the patient; Case against Kafeel Khan

TAGS :

Next Story