രാജസ്ഥാനിൽ വരൻ ധരിച്ച 14 ലക്ഷം രൂപയുടെ നോട്ടുമാല തോക്ക് ചൂണ്ടി കവർന്നു
500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ച് നിർമിച്ച മാലയാണ് മോഷ്ടിക്കപ്പെട്ടത്

രാജസ്ഥാൻ: രാജസ്ഥാനത്തിൽ കല്യാണചെക്കൻ ധരിച്ചിരുന്ന 14.5 ലക്ഷം രൂപയുടെ നോട്ടുമാല തോക്ക് ചൂണ്ടി കൊള്ളയടിച്ചു. വിവാഹ ചടങ്ങിനായി ഹരിയാനയിൽ നിന്നും നോട്ടുമാല വാടകയ്‌ക്കെടുത്തതായിരുന്നു. 500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ച് നിർമിച്ച മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ത്യൻ വിവാഹങ്ങളിൽ വരനെ ബഹുമാനിക്കുന്നതിനുള്ള ഒരു പാരമ്പര്യ പ്രവൃത്തിയായിട്ടാണ് നോട്ടുമാലയിടൽ കണക്കാക്കുന്നത്.
വാടകയ്‌ക്കെടുത്ത മാലയുമായി വരന്റെ രണ്ട് സുഹൃത്തുക്കൾ മോട്ടോർ സൈക്കിളിൽ ഹരിയാനയിലേക്ക് മടങ്ങുന്നതിനിടെയാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. ചുഹാർപൂർ ഗ്രാമത്തിന് സമീപം അതിവേഗത്തിൽ വന്ന ഒരു ഹ്യുണ്ടായ് ക്രെറ്റ മനഃപൂർവ്വം അവരുടെ ബൈക്കിൽ ഇടിച്ചു. തുടർന്ന് അക്രമികൾ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നോട്ടുമാല ബലമായി പിടിച്ചുപറിച്ചു. ആക്രമണത്തിൽ സുഹൃത്തിന് തലയിൽ പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. വരന്റെ സുഹൃത്തായ ഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൈലാഷ് ചൗധരി പറഞ്ഞു.
കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ ഒരു വരൻ തന്റെ നോട്ടുമാല തട്ടിയെടുത്ത ഒരാളെ പിടിക്കാൻ തന്റെ വിവാഹ ഘോഷയാത്ര പോലും ഉപേക്ഷിച്ചു. കുതിരപ്പുറത്ത് പരമ്പരാഗത വിവാഹ സവാരിക്കിടെ ഒരു ഹൈവേയിലാണ് സംഭവം നടന്നത്. ഒരു മിനി-ട്രക്ക് ഡ്രൈവർ മാല വലിച്ചുകീറി ഓടിപ്പോവുകയായിരുന്നു. എന്നാൽ വരൻ പെട്ടെന്ന് ഒരു വഴിയാത്രക്കാരന്റെ ബൈക്കിൽ കയറി ഡ്രൈവറെ പിടികൂടി.
Adjust Story Font
16

