Quantcast

കർണാടകയിലെ ഹിജാബ് വിലക്ക്: ഡൽഹി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിഷേധം

ഹിജാബ് വിലക്കിൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജികളിൽ വാദംകേൾക്കൽ നാളത്തേക്ക് മാറ്റിവച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-08 11:51:50.0

Published:

8 Feb 2022 11:38 AM GMT

കർണാടകയിലെ ഹിജാബ് വിലക്ക്: ഡൽഹി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിഷേധം
X

കർണാടകയിൽ മുസ്‌ലിം വിദ്യാർഥികൾക്ക് ഹിജാബ് വിലക്കിയ നടപടിക്കെതിരെ ഡൽഹി സർവകലാശാലയിൽ എം.എസ്.എഫിന്റെ പ്രതിഷേധം. ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കാൻ അനുവാദം നൽകണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. അതേസമയം ഹിജാബ് വിലക്കിൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജികളിൽ വാദംകേൾക്കൽ നാളത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ അധ്യക്ഷനായ കർണാടക ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദംകേൾക്കൽ ആരംഭിക്കും.

ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗിയാണ് കോടതിയാണ് കർണാടക സർക്കാരിനു വേണ്ടി കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.

ചില രാജ്യങ്ങൾ നിഷേധസ്വഭാവത്തിലുള്ള മതേതരത്വമാണ് പിന്തുടരുന്നത്. പൊതുസ്ഥലത്ത് മതസ്വത്വം പ്രദർശിപ്പിക്കാൻ അവിടങ്ങളിൽ അനുവാദമില്ല. എന്നാൽ, ഇന്ത്യയിലെ മതേതരത്വം അങ്ങനെയല്ല. ഉൾക്കൊള്ളലിന്റെ, പരസ്പര ബഹുമാനത്തിന്റെ മതേതരത്വമാണ് നമ്മുടേത്. എല്ലാ മതങ്ങളെയും രാജ്യം ബഹുമാനിക്കുന്നുണ്ട്-വാദം അവതരിപ്പിച്ച് ദേവ്ദത്ത് കാമത്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.ഈ കുട്ടികൾക്ക് സമാധാനപരമായും സുരക്ഷിതമായും കോളജുകളിൽ പോകാനുള്ള സാഹചര്യമൊരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള ഹരജിക്കാർ ഒരുതരത്തിലുമുള്ള പ്രതിഷേധം നടത്തില്ല. എന്നാൽ, അവർക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ അതിനു തയാറാകുമോ?

സിഖ് മതവിശ്വാസികളുടെ കാര്യത്തിൽ ഇന്ത്യയിൽ മാത്രമല്ല കാനഡയിലെയും ബ്രിട്ടനിലെയും കോടതികളടക്കം അനിവാര്യമായ മതാചരണ(ഇ.ആർ.പി)ത്തിനുള്ള പ്രത്യേക അനുമതി നൽകിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പി.യു കോളജിലാണ് കഴിഞ്ഞ മാസം ഹിജാബ് വിലക്ക് ഏർപ്പെടുത്തി മാനേജ്മെന്റ് ഉത്തരവിറക്കിയത്. വിദ്യാർഥികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു സംഘ്പരിവാർ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഇതിനുപിന്നാലെ കൂടുതൽ കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതോടെ കൂടുതൽ കോളജുകളിൽ ഹിജാബിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

കുന്ദാപുരയിലെ ഗവൺമെന്റ് പ്രീ-യൂനിവേഴ്സിറ്റി കോളജിൽ തുടർച്ചയായ ദിവസങ്ങളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഗെയ്റ്റിനുപുറത്ത് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ വീണ്ടും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രത്യേക അധികൃതർ ക്ലാസുമുറികളിൽ ഇരുത്തി. ഇവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനുമായില്ല. പരീക്ഷകൾക്ക് രണ്ടുദിവസം മാത്രമാണ് ബാക്കിനിൽക്കുന്നതെന്നും ക്ലാസിൽ കയറാൻ അനുവദിക്കണമെന്നും പ്രിൻസിപ്പലിനോട് വിദ്യാർഥിനികൾ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.

കുന്ദാപുരയിലെ കലവറ വരദരാജ് എം ഷെട്ടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ വീട്ടിലേക്ക് അയച്ചു. ''ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പ്രവേശിക്കാൻ ഉപദേശിച്ചെങ്കിലും അവർ നിരസിച്ചു. അതിനാൽ ഞങ്ങൾ അവരോട് പോകാൻ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാൻ അവരോട് അഭ്യർത്ഥിച്ചിരുന്നു''- വൈസ് പ്രിൻസിപ്പൽ ഉഷാദേവി പറഞ്ഞു.

ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ പ്രതിഷേധവും ശക്തമായി. ഇതോടൊപ്പം ഹിജാബ് വിലക്ക് ആവശ്യപ്പെട്ട് എ.ബി.വി.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കാവിഷാൾ ധരിച്ച് കാംപസുകളിൽ വലിയതോതിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു. പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ഇവർ ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെ ഹിജാബിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തി. ഭീം ആർമി അടക്കമുള്ള ദലിത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ജയ്ഭീം മുദ്രാവാക്യം ഉയർത്തിയും കാവിഷാളിനു ബദലായി നീലഷാൾ ധരിച്ചുമെല്ലാം പ്രകടനങ്ങൾ നടന്നു. ഇതോടെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് സ്ഥിതിഗതികളെത്തി. ഹിജാബിന് പിന്തുണ നൽകി മുസ്ലിം വിദ്യാർഥികളോടൊപ്പം മറ്റ് വിദ്യാർഥികളും ഹിജാബ് ധരിച്ച് കോളേജിലെത്തി.

TAGS :

Next Story