Quantcast

നമസ്‌കാരം തുടർന്നാൽ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാൾ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

"മാള്‍ ലൗ ജിഹാദിന് പ്രോത്സാഹനം നൽകുന്നു. പുരുഷജീവനക്കാർ ഒരു സമുദായത്തിൽനിന്നുള്ളവരും വനിതാ ജീവനക്കാർ മറ്റൊരു സമുദായത്തിൽനിന്നുള്ളവരുമാണ്"

MediaOne Logo

Web Desk

  • Updated:

    2022-07-14 08:08:30.0

Published:

14 July 2022 7:30 AM GMT

നമസ്‌കാരം തുടർന്നാൽ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാൾ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ
X

ലഖ്‌നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖിൽ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തിൽ നമസ്‌കാരം നടന്നെന്നും മാൾ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരിൽ വിശ്വാസികൾ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്കരണാഹ്വാനം.

മാളിൽ നമസ്‌കാരം തുടർന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി പ്രസ്താവനയിൽ പറഞ്ഞു. മാളിൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാൾ നിർമിക്കാൻ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധർമം ആചരിക്കുന്നവർ മാൾ ബഹിഷ്‌കരിക്കണം- പ്രസ്താവന ആവശ്യപ്പെട്ടു. ദൈനിക് ഭാസ്‌കർ, ആജ് തക് അടക്കമുള്ള ഹിന്ദി മാധ്യമങ്ങൾ ബഹിഷ്‌കരണാഹ്വാനം റിപ്പോർട്ടു ചെയ്തു. ലുലു മാള്‍ ലഖ്‌നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. വീഡിയോയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാൾ അധികൃതർ നൽകുന്ന വിശദീകരണം.

പൊതുസ്ഥലത്ത് നമസ്‌കാരം നടത്തരുത് എന്ന നിയമമാണ് തെറ്റിച്ചത്. മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തിൽനിന്നുള്ളവരാണ്. പെൺകുട്ടികൾ മറ്റൊരു സമുദായത്തിൽനിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാൾ. മുഖ്യമന്ത്രി യോഗി ആദിത്യനാത് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം - ചതുർവേദി ആവശ്യപ്പെട്ടു.

ആർഎസ്എസ് മുഖവാരികയായ 'ഓർഗനൈസര്‍' അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. 'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളിൽ മുസ്‌ലിംകൾ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്' - എന്ന ശീർഷകത്തോടെയാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.

രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ തിങ്കളാഴ്ചയാണ് ആളുകൾക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്‌ക്രീൻ സിനിമ, ഫുഡ് കോർട്ട്, മൂവായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.

ലോകോത്തര ഷോപ്പിങ് അനുഭവം നൽകുന്നതാണ് ലഖ്‌നൗവിലെ മാളെന്ന് ഉദ്ഘാടന വേലയിൽ ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ എംഎ യൂസുഫലി പറഞ്ഞു. സർക്കാറിന്റെ വികസനനോന്മുഖമായ കാഴ്ചപ്പാടിന് നന്ദി. സംസ്ഥാനത്തെ ഷോപ്പിങ് ലാന്‍ഡ്മാര്‍ക്കായും വിനോദ കേന്ദ്രമായും ലുലു മാൾ മാറും. പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റു ഉദ്യോഗസ്ഥർക്കും നന്ദി- അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Lulu mall in Lukhnow has now come under controversy. A video is going viral on social media, in which it is seen some people are offering Namaz inside the mall

TAGS :

Next Story