മുഹമ്മദ് ദീപക്കിന്റെ തലയെടുക്കുന്നവര്‍ക്ക് 5.5 ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു രക്ഷാദള്‍, കേസെടുത്ത് പൊലീസ്
പാർക്കിൻസൺസ് രോഗം ബാധിച്ച 70കാരനായ മുസ്ലിം കടയുടമയ്ക്കെതിരെ അതിക്രമവുമായി വന്ന ബജ്റംഗ്ദൾ പ്രവർത്തകരെ ദീപക് തടഞ്ഞിരുന്നു

- Published:
13 Feb 2026 4:43 PM IST

കോട്‌ദ്വോര്‍: ഉത്തര്‍പ്രദേശിലെ കോട്‌ദ്വോറില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് വൃദ്ധനായ മുസ്‌ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയ ദീപക് കുമാറിന്റെ തലയ്ക്ക് വിലയിട്ട് ഹിന്ദു രക്ഷാദള്‍. ദീപക് കുമാറിനെതിരെ കോട്‌ദ്വോറില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെയാണ് വധഭീഷണി. സംഭവത്തിന് പിന്നാലെ സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചെന്നും സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്നതിനായി പ്രകോപനപരമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഹമ്മദ് ദീപക് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോട്ദ്വാറില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ഹിന്ദു രക്ഷാദള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്താകെ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മയും പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
കോട്ദ്വാറിലേക്ക് പുറപ്പെടാനിരുന്ന ഇവര്‍ പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. മാർച്ചിനിടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഹിന്ദു രക്ഷാദൾ പ്രവർത്തകരുടെ വിവാദപരാമർശം.
മുഹമ്മദ് ദീപക്കിന്റെ തലയെടുക്കുന്നവര്‍ക്ക് 5.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ജനുവരി 26ന്, പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 70 വയസുള്ള ഒരു മുസ്ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ ദീപക് തടഞ്ഞിരുന്നു. വൃദ്ധനായ വകീല്‍ അഹമ്മദ് എന്നയാളുടെ കടയുടെ പേരില്‍ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ തടയുന്നതിനിടെ, പേര് ചോദിച്ചപ്പോള്‍, മുഹമ്മദ് ദീപക് ആണെന്ന് അദേഹം പറഞ്ഞതും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കാരണം. ഇതിനുപിന്നാലെ ദീപക്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രംഗത്ത് വന്നു.
സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെ ദീപകിനെതിരെ ഭീഷണിയുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തി. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്തി വരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. പ്രതിഷേധിച്ച ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കും ദീപക്കിനുമെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Adjust Story Font
16
