Quantcast

'മിയ മുസ്‌ലിംകളെ പണിക്ക് വിളിക്കരുത്, അസമീസ് തൊഴിലാളികൾ മതി': പിഡബ്ല്യുഡി കോൺട്രാക്ടർമാരോട് ഹിമന്ത ശർമ

കൂടുതൽ പ്രാദേശിക തൊഴിലാളികളെ നിയമിച്ച് നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ താൻ പിഡബ്ല്യുഡി കരാറുകാരോട് നിർദേശിച്ചിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-29 16:50:41.0

Published:

29 Jan 2026 10:19 PM IST

Hire Assamese Workers Not Miya Muslims Himanta Sarma Tells Contractors
X

ഗുവാഹത്തി: അസമിലെ മിയ മുസ്‌ലിംകൾക്കെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വീണ്ടും രം​ഗത്ത്. പൊതുമരാമത്ത് ജോലികൾക്ക് മിയ മുസ്‌ലിംകളെ നിയമിക്കരുതെന്നും അസമീസ് തൊഴിലാളികളെ നിയമിച്ചാൽ മതിയെന്നുമാണ് പിഡബ്ല്യുഡി വകുപ്പിലെ കരാറുകാരോട് ഹിമന്തയുടെ ആഹ്വാനം. മിയ മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കാനായി അവർക്കെതിരെ വിവിധ തരത്തിൽ എതിർപ്പുയർത്തണമെന്ന് ഹിമന്ത ബിജെപി പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.

'ലചിത് ബോർഫുകാന് സരാഘട്ട് യുദ്ധം ജയിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു അസമീസ് തൊഴിലാളിക്ക് ഒരു പാലം പണിയാൻ കഴിയില്ല? നമ്മുടെ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബോഗിബീൽ പാലത്തിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തിയത് തദ്ദേശീയരായ അസമീസ് തൊഴിലാളികളാണ്'- ഹിമന്ത പറഞ്ഞു.

'ജാ​ഗിറോഡിലെ സെമികണ്ടക്ടർ യൂണിറ്റിൽ നിരവധി അസമീസ് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അസമീസ് സമൂഹത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടുതൽ പ്രാദേശിക തൊഴിലാളികളെ നിയമിച്ച് നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ഞാൻ പിഡബ്ല്യുഡി കരാറുകാരോട് പറഞ്ഞിട്ടുണ്ട്. മജുലിയിൽ ജോലി ചെയ്യാൻ, ധുബ്രിയിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കണം. പ്രാദേശിക തൊഴിലാളികൾക്ക് അവസരവും പരിശീലനവും നൽകണം'- ശർമ കൂട്ടിച്ചേർത്തു.

മിയ മുസ്‍ലിംകളെ ഉപദ്രവിക്കലാണ് തന്റെ കർത്തവ്യമെന്നും ബിജെപി സർക്കാർ അവരെ ബുദ്ധിമുട്ടിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പുതിയ ബഹിഷ്കരണ ആഹ്വാനവുമായി രം​ഗത്തെത്തിയത്. മിയ മുസ്‍ലിംകൾ ഇന്ത്യക്കാരല്ലെന്നും അവർക്ക് ഇന്ത്യയിൽ വോട്ടില്ലെന്നും ബംഗ്ലദേശിൽ പോയി വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നിയമങ്ങൾ അനുസരിച്ച്, മിയകൾ ‌ഇവിടെ വോട്ട് ചെയ്യാൻ പാടില്ലെന്നും അവരുടെ പേരുകൾ വെട്ടിമാറ്റാൻ നടപടികൾ സ്വീകരിച്ചെന്നും ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വോട്ടർ പട്ടികാ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടക്കുമ്പോൾ നാലു മുതൽ അഞ്ച് ലക്ഷം വരെ മിയ വോട്ടർമാരെ വെട്ടിമാറ്റുമെന്നും ഹിമന്ത മുന്നറിയിപ്പ് നൽകി. അവരെ ബുദ്ധിമുട്ടിക്കാൻ കഴിയുന്നവർ ഏതു വിധത്തിലും അത് ചെയ്യണമെന്നും ഹിമന്ത ബിശ്വ ശർമ ആഹ്വാനം ചെയ്തിരുന്നു.

'മിയ മുസ്‌ലിംകൾ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചു രൂപയാണ് ചാര്‍ജെങ്കില്‍ നാല് രൂപയേ കൊടുക്കാവൂ. പരമാവധി അവര്‍ എന്ത് ചെയ്യും? കേസ് കൊടുക്കും. അത് അസം പൊലീസ് കൈകാര്യം ചെയ്‌തോളും. ബിജെപിയും ഞാനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്. കോൺഗ്രസ് എന്നെ എത്ര വേണമെങ്കിലും അധിക്ഷേപിച്ചോട്ടെ. എന്റെ ജോലി മിയ സമുദായത്തെ കഷ്ടപ്പെടുത്തുക എന്നതാണ്'.

ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ മാത്രമേ അവർ അസം വിടൂ. ഇതൊന്നും ഒരു പ്രശ്നമേയല്ല. ഹിമാന്ത ബിശ്വ ശർമയും ബിജെപിയും മിയകൾക്കെതിരെ നേരിട്ട് രംഗത്തുണ്ട്. അവർക്കെതിരെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കാൻ ഇപ്പോൾ ഞാൻ തന്നെ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്വന്തം വീട്ടിൽ ലവ് ജിഹാദ് ഉണ്ടാകും. അതിനാൽ നിങ്ങളും അവർക്ക് കുഴപ്പങ്ങളുണ്ടാക്കണം- ഹിമന്ത കൂട്ടിച്ചേർത്തു.

നേരത്തെയും മിയ മുസ്‌ലിംകൾക്കെതിരെ ഹിമന്ത ബിശ്വ ശർമ രം​ഗത്തെത്തിയിരുന്നു. അസമിൽ, മുസ്‌ലിം കുടിയേറ്റക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ആക്ഷേപകരമായ ഒരു പദമാണ് "മിയ" (Miya). ബംഗാളി വംശജരായ മുസ്‌ലിംകളെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഈ വാക്ക് ഉപയോഗിക്കുന്നത്. ഇവർ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് ആരോപണം.



TAGS :

Next Story