'എല്ലാ മതങ്ങളെയും ഞാൻ ബഹുമാനിക്കുന്നു'; വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി
വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിൽ വരുന്നതാണ്

ഡൽഹി: ഖജുരാഹോയിലെ വിഷ്ണുവിഗ്രഹത്തെക്കുറിച്ചുള്ള തന്‍റെ പരാമർശം സോഷ്യൽമീഡിയയിൽ തെറ്റായി പ്രചരിച്ചുകൊണ്ടിരിക്കുയാണെന്നും താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി. മധ്യപ്രദേശിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടുള്ള ജസ്റ്റിസിന്‍റെ പരാമര്‍ശമാണ് വിവാദമായത്.
" വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിൽ വരുന്നതാണ്..എഎസ്‌ഐ അനുമതി നൽകേണ്ടതുണ്ട്..മാത്രമല്ല, ഇത് പൂർണമായും ഒരു പൊതുതാൽപര്യ ഹരജിയാണ്. എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ നിങ്ങൾ ദൈവത്തോട് ചോദിച്ചോളൂ.. ഭഗവാൻ വിഷ്ണുവിന്റെ ആത്മാർത്ഥമായ ഭക്തനാണ് താങ്കളെങ്കിൽ ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്യുക.." എന്ന് ഹരജിക്കാരനോട് ബിആർ ഗവായി പറഞ്ഞുവെന്ന് ദേശീയമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആ കാലയളവിൽ ഹരജിക്കാരന് ശിവക്ഷേത്രത്തിൽ പോയി ആരാധന നടത്താമല്ലോയെന്നും ജസ്റ്റിസ് പറഞ്ഞിരുന്നു.
പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. തങ്ങളുടെ വിശ്വാസങ്ങളെ ജസ്റ്റിസ് പരിഹസിച്ചുവെന്നാരോപിച്ച് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾക്ക് മുമ്പ് സംസാരത്തിലും വിശിഷ്യാ കോടതിമുറിയിലും സംയമനം പാലിക്കേണ്ടതുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മേധാവി അലോക് കുമാർ പ്രസ്താവിച്ചു. ഭഗവാൻ വിഷ്ണുവിനും സനാതന ധർമ്മത്തിനും എതിരായ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭിഭാഷകർ ചീഫ് ജസ്റ്റിസ് ഗവായിക്ക് കത്തെഴുതിയിട്ടുണ്ട്.
Adjust Story Font
16

